ഇടുക്കി: വാഗമണില്‍ നിശാപാര്‍ട്ടിയിൽ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയ സംഭവത്തില്‍ റിസോര്‍ട്ട് ഉടമയെ ചോദ്യം ചെയ്യുന്നു. ഷാജി കുറ്റിക്കാടനെയാണ് ചോദ്യം ചെയുന്നത്. സിപിഐ പ്രാദേശിക നേതാവും മുന്‍ ഏലപ്പാറ പഞ്ചായത്ത് പ്രസിഡൻ്റ് കൂടിയാണ് ഇയാൾ.
എണ്ണത്തില്‍ കൂടുതല്‍ ആളുകള്‍ വന്നപ്പോള്‍ ചോദ്യം ചെയ്തെന്ന് റിസോര്‍ട്ട് ഉടമ പറയുന്നു.ജന്മദിന പാര്‍ട്ടി ആഘോഷങ്ങള്‍ക്കെന്ന പേരിലാണ് റിസോര്‍ട്ട് എടുത്തത്. മൂന്ന് റൂം മാത്രമാണ് എടുത്തത് .സ്വകാര്യ വ്യക്തികളാണ് പാർട്ടി നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.റിസോര്‍ട്ടില്‍ വീണ്ടും പരിശോധന ആരംഭിച്ചിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥന്‍ എഎസ്പി സുരേഷ് കുമാറിൻ്റെ നേതൃത്വത്തിലാണ് പരിശോധന .രണ്ട് ദിവസം മുമ്പ് മയക്കുമരുന്നുമായി കൊച്ചിയില്‍ പിടിയിലായ രണ്ടു പേരില്‍ നിന്നാണ് ഇടുക്കിയിലെ നിശാപാര്‍ട്ടിയെ കുറിച്ച് വിവരം ലഭിച്ചത്.
20 – 12-2020 രാത്രിയോടെയാണ് വാഗമണിലെ റിസോർട്ടിൽ നിശാപാര്‍ട്ടി നടന്നത്. തുടർന്ന് പോലീസ് വന്‍ മയക്കുമരുന്ന് ശേഖരമാണ് പിടികൂടിയത്.
മയക്കുമരുന്ന് എവിടെ നിന്നാണ് എത്തിയതെന്നും ആരാണ് സംഘാടകരെന്നുമാണ് പൊലീസ് അന്വേഷിക്കുന്നത്. എല്‍എസ്ഡി സ്റ്റാന്പുകളും കഞ്ചാവും ഹെറോയിനുമടക്കമുള്ള ലഹരിമരുന്നുകള്‍ പിടികൂടിയിട്ടുണ്ട്.
നിശാപാര്‍ട്ടിക്ക് പിന്നില്‍ ഒമ്പത് പേരാണെന്ന നിഗമനത്തിലാണ് പൊലീസുള്ളത്. റെയ്ഡിൽ 25 സ്ത്രീകളടക്കം 60 പേരെയാണ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇതില്‍ നാല് പേരെ ചോദ്യം ചെയ്യലിന് ശേഷം വാഗമണ്‍ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. മറ്റുള്ളവരെ മൂന്ന് സംഘങ്ങളാക്കി തിരിച്ചാണ് ചോദ്യം ചെയ്യുന്നത്
റിസോര്‍ട്ട് കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് പാര്‍ട്ടികള്‍ക്ക് സിപിഎം-സിപിഐ നേതാക്കളുടെ ഒത്താശയുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപണം.
കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിൻ്റെ നേതൃത്വത്തിൽ റിസോർട്ടിലേക്ക് പ്രതിഷേധ സമരം നടന്നു. സമരക്കാരെ റിസോർട്ടിന് മുന്നില്‍ പൊലീസ് തടഞ്ഞു. കേസ് ഒതുക്കാന്‍ പൊലീസ് ശ്രമം നടത്തുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു.
റിസോര്‍ട്ട് ഉടമ ഷാജി കുറ്റികാടന്‍ നക്ഷത്ര ആമ കടത്ത് ഉള്‍പ്പടെ കേസിലെ പ്രതിയാണെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നും ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ആവശ്യപ്പെട്ടു.