കൊടുങ്ങല്ലൂര്‍: സ്വകാര്യ കുറി നടത്തി കോടികൾ തട്ടിയെടുത്ത് സ്ഥാപന ഉടമകള്‍ മുങ്ങിയെന്ന് പരാതി. ശൃംഗപുരം അശോക തിയറ്ററിന് സമീപം പ്രവര്‍ത്തിക്കുന്ന ഫിന്‍സിയര്‍ ഇന്‍ഷുറന്‍സ് കണ്‍സള്‍ട്ടന്‍സിയ്ക്ക് എതിരെയാണ് പരാതി.
കുറി വട്ടമെത്തിയിട്ടും വരിക്കാര്‍ക്ക് പണം ലഭിക്കാത്തതിനെ തുടര്‍ന്ന് അറുപതോളം പേരാണ് കൊടുങ്ങല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയത്.
സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ ബിനു, സുധീര്‍ കുമാര്‍, മുരളീധരന്‍, സതീഷ് ബാബു, സാബു എന്നിവരാണ് സ്ഥാപനം പൂട്ടിയിട്ട് ഒളിവില്‍ പോയെന്ന് പരാതിക്കാർ പറയുന്നു.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ആറു കേസുകളാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്.70000 രൂപ മുതല്‍ മൂന്നര ലക്ഷം രൂപ വരെ ലഭിക്കാനുള്ളവര്‍ പരാതിക്കാരിലുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ വീടുകളിലും ശൃംഗപുരത്തെ ഓഫീസിലും കൊടുങ്ങല്ലൂര്‍ ഇന്‍സ്പെക്ടര്‍ പി.കെ.പത്മരാജന്‍, എസ്‌ഐ ഇ.ആര്‍. ബൈജു എന്നിവരുടെ നേതൃത്വത്തില്‍ പരിശോധിച്ച് രേഖകള്‍ കണ്ടെടുത്തു.

