ന്യൂ ഡല്‍ഹി: കാര്‍ഷിക നിയമ ഭേതഗതിക്കെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഡല്‍ഹി അതിര്‍ത്തിയിലെത്തിയ ജനക് രാജ് എന്ന 55 കാരന്‍ വെന്തുമരിച്ചു. ഡല്‍ഹി ഹരിയാന അതിര്‍ത്തിയിൽ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചാണ് അപകടമുണ്ടായത്. ജനക് രാജ് കാറില്‍ ഉറങ്ങുകയായിരുന്നെന്നാണ് വിവരം.
ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിതിഷേധിക്കുന്ന കര്‍ഷകരുടെ ട്രാക്ടറുകളുടെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനാണ് ഇയാള്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. ട്രാക്ടര്‍ മെക്കാനിക്കായ ജനക് രാജ് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സൗജന്യമായി ട്രാക്ടറുകള്‍ നന്നാക്കാന്‍ എത്തിയതായിരുന്നു. ട്രാക്ടറുകളുടെ പണി പൂര്‍ത്തിയാക്കിയശേഷം അര്‍ദ്ധരാത്രിയോടെ ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ ബഹദൂര്‍ഗാഗില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഉറങ്ങവെയാണ് കാറിന് തീ പിടിച്ചതെന്നാണ് വിവരം.
പഞ്ചാബിലെ ബര്‍നാല ജില്ലയിലെ ധനോലുവ ഗ്രാമ നിവാസിയാണ് ജനക് രാജ്. കര്‍ഷക സംഘടനകള്‍ അദ്ദേഹത്തിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി. കര്‍ഷക സമരങ്ങളുടെ ചരിത്രത്തില്‍ ജനക് രാജിന്റെ പേര്‍ അനശ്വരമായി നിലനില്‍ക്കുമെന്ന് ശിരോമണി അകാലിദള്‍ പറഞ്ഞു.

