ന്യൂഡൽഹി: അസം JEE പരീക്ഷ ആള്‍മാറാട്ട കേസിൽ, വിദ്യാർത്ഥിക്ക് പകരക്കാരനായി പരീക്ഷ എഴുതിയ യുവാവും പിടിയിൽ.
പ്രദീപ് കുമാർ എന്നയാളാണ് ഡൽഹിയിൽ നിന്നും അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ സുപ്രോതീവ് ലാൽ ബറുവയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ പിടിയിലായത്. സംഭവത്തിൽ അറസ്റ്റിലാകുന്ന എട്ടാമത്തെ പ്രതിയാണ് പ്രദീപ്. നീൽ നക്ഷത്ര ദാസ് എന്ന വിദ്യാർത്ഥിയുടെ ഫോൺ സംഭാഷണം ലീക്കായതോടെയാണ് പരീക്ഷ തട്ടിപ്പ് പുറത്തുവന്നത്. സംസ്ഥാനത്തെ ജെഇഇ പരീക്ഷയിൽ ടോപ്പറായിരുന്നു ഈ വിദ്യാർത്ഥി.തന്‍റെ സുഹൃത്തിനോട്
തനിക്ക് പകരം മറ്റൊരാളാണ് പരീക്ഷയെഴുതിയതെന്ന് സമ്മതിക്കുന്ന സംഭാഷണമാണ് പുറത്തു വന്നത്.
ഇതിന് പിന്നാലെ തന്നെ പോലീസിൽ പരാതിയുമെത്തി. തുടർന്ന് നടന്ന അന്വേഷണത്തിൽ ആൾമാറാട്ടം നടത്തി ടോപ്പറായ വിദ്യാർത്ഥി നീൽ നക്ഷത്ര ദാസ്, പിതാവ് ജ്യോതിർമയി ദാസ്, കേസിലെ മുഖ്യപ്രതിയും കോച്ചിംഗ് സെന്റർ ഉടമയുമായ ഭാർഗവ് ദേക, കോച്ചിംഗ് സെന്ററിലെ തന്നെ ഒരു വനിതാ ജീവനക്കാരി എന്നിവരുൾപ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തിരുന്നു.
‘ആൾമാറാട്ട സംഭവത്തിൽ വൻ സാമ്പത്തിക ഇടപാടുകളും നടന്നിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.നീലിന്റെ ഡോക്ടർമാരായ മാതാപിതാക്കൾ 15 മുതല്‍ ഇരുപത് ലക്ഷം രൂപ വരെ നൽകിയാണ് പരീക്ഷയ്ക്കായി വേറെ ആളെയെത്തിച്ചതെന്നാണ് ആരോപണം. വിദ്യാർത്ഥിയായ നീൽ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്.

