ഡെഹ്റാഡൂൺ: ബിബിസിയുടെ മികച്ച 100 വനിതകളില്‍ ഇടം പിടിച്ച് ഉത്തരാഖണ്ഡ് ഹരിദ്വാറില്‍ നിന്നുള്ള 12കാരി ബാലിക റിധിമ പാണ്ഡെ.2020ല്‍ ലോകമെമ്പാടുമുള്ളവര്‍ക്ക് പ്രചോദനവും സ്വാധീനമുമായ 100 സ്ത്രീകളുടെ പട്ടികയിലാണ് ഈ പെണ്‍കുട്ടി ഇടം നേടിയത്.
ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ഡി.എ.വി. പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥിനിയാണ് റിധിമ. 2017 നവംബര്‍ മൂന്നിന് പാരീസില്‍ നോട്രെ അഫെയര്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനത്തില്‍ റിധിമ പങ്കെടുത്തിരുന്നു. സെപ്റ്റംബര്‍ 20-ന് ന്യൂയോര്‍ക്കിലെ ഗ്ലോബല്‍ ക്ലൈമറ്റ് സ്ട്രൈക്കില്‍ ഗ്രെറ്റ ത്യുന്‍ബേയ്ക്കൊപ്പം റിധിമയും പങ്കെടുത്തു.
കൂടുതല്‍ കുട്ടികള്‍ പരിസ്ഥിതി പ്രവര്‍ത്തനത്തിനായി മുന്നോട്ട് വരണമെന്നാണ് എന്റെ ആഗ്രഹം. കാരണം ഇനി ഈ ഭൂമിയില്‍ ജീവിക്കേണ്ടത് ഞങ്ങളാണ്, ഇതെല്ലാം ഞങ്ങള്‍ക്ക് വേണ്ടിയാണെന്നാണ് റിധിമ പറയുന്നത്. കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കാന്‍ വേണ്ടത്ര നടപടികള്‍ സ്വീകരിക്കുന്നില്ല എന്ന് കാണിച്ച് അഞ്ച് രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്കെതിരെ യു.എന്നില്‍ പരാതി നല്കിയ 16 കുട്ടികളില്‍ ഒരാളും കൂട്ടത്തിലെ ഏക ഇന്ത്യക്കാരിയുമായിരുന്നു ഹരിദ്വാര്‍ സ്വദേശിനിയായ ഈ സ്കൂള്‍ വിദ്യാര്‍ഥിനി.കാലാവസ്ഥാ വ്യതിയാനം തടയാന്‍ വേണ്ടത്ര ശ്രമം നടത്തിയിട്ടില്ലെന്ന് യു.എന്നിലെ അഞ്ച് രാജ്യങ്ങള്‍ക്കെതിരേയാണ് (അര്‍ജന്റീന, തുര്‍ക്കി, ജര്‍മനി, ഫ്രാന്‍സ്, ബ്രസീല്‍) പരാതിനല്‍കിയത്.

