സംഭാല്‍: യുപിയില്‍ വാഹനാപകടത്തില്‍ മരിച്ച ബാലികയുടെ മൃതദേഹം ആശുപത്രി വാർഡിൽ കയറിയ തെരുവുപട്ടി കടിച്ചുവലിച്ചു.
സര്‍ക്കാര്‍ ആശുപത്രിക്കകത്തെ വിജനമായ വാര്‍ഡില്‍ സ്ട്രെച്ചറില്‍ വെള്ളത്തുണി പുതപ്പിച്ച് കിടത്തിയ മൃതദേഹം തെരുവുപട്ടി വന്ന് കടിക്കുന്ന ദൃശ്യങ്ങൾ പുറത്തായതോടെ യുപിയിൽ വൻ പ്രതിഷേധമാണ് ഉയർന്നത്.
മൃതദേഹത്തോട് അനാദരവ് കാണിച്ച ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിനിടയാക്കിയതെന്നാണ് ആരോപണം.
മകള്‍ മരിച്ചെന്ന് അറിയിച്ച ശേഷം ഒന്നര മണിക്കൂറോളം മൃതദേഹം ആശുപത്രിക്കകത്ത് അനാഥമായി കിടത്തിയെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പരാതിപ്പെട്ടു.
ചെറിയ അശ്രദ്ധയാണ് തെരുവുനായ കയറാൻ കാരണമായതെന്നും ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ആശുപത്രിക്കകത്ത് കടന്നതെന്നും ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നു.
സംഭവത്തില്‍ വീഴ്ച ആരോപിച്ച് ഒരു ശുചീകരണ ജീവനക്കാരിയേയും വാര്‍ഡ് ബോയിയേയും ആശുപത്രി സസ്പെന്‍ഡ് ചെയ്തുവെന്നാണ് വിവരം.

