തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകളിൽ ഇനി മുതൽ ശനിയാഴ്ച പ്രവൃത്തി ദിവസം. ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ച്ചയും അവധി നല്കിയ തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും മാത്രമായിരിക്കും അവധി.
കൊറോണ വൈറസ് പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാങ്കുകള്‍ക്കും എല്ലാ ശനിയാഴ്ചയും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്.
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്കൂളുകള്‍ ഒഴികെയുള്ള തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാൻ അനുമതി നല്കി.
പരിശീലന കേന്ദ്രങ്ങള്‍, നൃത്ത വിദ്യാലയങ്ങള്‍, ട്യൂഷന് സെന്ററുകള്‍, കംപ്യൂട്ടര്‍ പരിശീലന സ്ഥാപനങ്ങള്‍ എന്നിവയ്ക്കും ഇളവുകള്‍ ബാധകമാണ്.
ഒരേ സമയം പഠനം നടക്കുന്ന ഹാളുകളില്‍ 50 ശതമാനം വിദ്യാര്‍ത്ഥികളോ അല്ലെങ്കില്‍ പരമാവധി 100 പേരെയോ മാത്രമേ ഉള്‍ക്കൊള്ളിക്കാന്‍ അനുമതിയുള്ളൂ.
ശാരീരിക അകലം, മാസ്ക്, സാനിറ്റൈസര്‍ തുടങ്ങിയ കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ടതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
ബാങ്കുകളുടെ അവധി പിന്‍വലിച്ചെങ്കിലും സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ച പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

