തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായുള്ള ഫോണ്‍ വിളികളില്‍ സംശയങ്ങള്‍ ഒന്നുമില്ല എന്ന് ബാര്‍ ഉടമ ബിജു രമേശ്. ബാര്‍ കോഴ കേസിലെ ആരോപണം ആവര്‍ത്തിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു ബിജു രമേശ്.
കോണ്‍സുലേറ്റിലേക്ക് നല്കാൻ മദ്യം ആവശ്യപ്പെട്ടാണ് സ്വപ്ന വിളിച്ചത്. എംബസിയുടെ വാഹനത്തില്‍ എത്തിയാണ് സ്വപ്ന മദ്യം വാങ്ങിയത്. സ്വപ്ന സുരേഷ് തന്റെ ബന്ധുവാണെന്നും ബിജു രമേശ് പറഞ്ഞു.
കെ എം മാണി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ബാര്‍ കോഴ കേസ് അവസാനിച്ചത്. പിണറായിയുടെ വീട്ടിലെത്തിയാണ് കെ എം മാണി കൂടിക്കാഴ്ച നടത്തിയത്. ഇതിന് ശേഷം പൊലീസിനെ വിളിച്ച് കേസ് അവസാനിപ്പിക്കാന്‍ പറയുകയായിരുന്നുവെന്നും ബിജു രമേശ് പറഞ്ഞു.
രഹസ്യമൊഴി നല്കാന് പോകുന്നതിന്റെ തലേദിവസം ചെന്നിത്തല വിളിച്ചു. തന്നെ ഉപദ്രവിക്കരുതെന്ന് പറഞ്ഞു. രമേശ് ചെന്നിത്തലയുടെ സാമ്പത്തിക സ്ഥിതി എങ്ങനെയാണെന്ന് എല്ലാവര്‍ക്കുമറിയാം. അന്വേഷണ റിപ്പോര്‍ട്ടില്‍ കോടികള്‍ പിരിച്ചെന്ന് പറയുന്നുണ്ട്. ആ തുക എവിടെയെന്ന് കണ്ടെത്താനാകാത്തത് വിജിലന്‍സിന്റെ വീഴ്ചയാണ്. വിജിലന്‍സ് അന്വേഷണം പ്രഹസനമാണ്. കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കട്ടെയെന്നും ബിജു രമേശ് പറഞ്ഞു. രമേശ് ചെന്നിത്തലയ്ക്ക് നേരെ നേരത്തെ ഉന്നയിച്ച ആരോപണങ്ങൾ ബിജു രമേശ് വാർത്താ സമ്മേളനത്തിലും ആവർത്തിച്ചു.

