ന്യൂയോര്‍ക്: തങ്ങള്‍ വികസിപ്പിച്ച കോവിഡ് വാക്സിന്‍ 94.5 ശതമാനം ഫലപ്രദമെന്ന് അമേരിക്കന്‍ ബയോടെക് കമ്പനിയായ മൊഡേണ 16/11/20 തിങ്കളാഴ്ച പ്രഖ്യാപിച്ചു. അടിയന്തര ഉപയോഗത്തിന് അധികൃതരുടെ അനുമതി തേടാന്‍ ഒരുങ്ങുകയാണെന്നും കമ്പനി വ്യക്തമാക്കി.
അമേരിക്കയില്‍ മുപ്പതിനായിരത്തില്‍പ്പരം ആളുകള്‍ ഉള്‍പ്പെട്ട പരീക്ഷണമാണ് മോഡേണ നടത്തിയത്. ഈ വര്‍ഷാവസാനത്തോടെ രണ്ടു കോടി വാക്സിന്‍ പുറത്തിറക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. അടുത്തവര്‍ഷം 50 കോടി ഉല്‍പ്പാദിപ്പിക്കാനാണ് പരിപാടി.
മെസഞ്ചർ ആർഎൻഎ (എംആർഎൻഎ) എന്നറിയപ്പെടുന്ന പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത വാക്സിനാണിത്.
ഫൈസറിന്റെ വാക്‌സിനിൽ നിന്ന് വ്യത്യസ്തമായി, മോഡേണയുടെ വാക്സിൻ സാധാരണ ഫ്രിഡ്ജ് താപനിലയിൽ സൂക്ഷിക്കാൻ കഴിയും അതുകൊണ്ടു തന്നെ വിതരണം ചെയ്യുന്നത് എളുപ്പമാകും.
ഫൈസറും ബയോണ്‍ടെക്കും ചേര്‍ന്ന് വികസിപ്പിച്ച വാക്സിന്‍ 90 ശതമാനത്തിലേറെ ഫലപ്രദമെന്ന് ഈ കമ്പനികള്‍ ഒരാഴ്ചമുൻപ് അറിയിച്ചിരുന്നു. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ വാക്സിന്‍ ഉപയോഗത്തിന് ലഭ്യമാക്കാനാകുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ.

