കൊല്ലം: ബൈക്കില്‍ കറങ്ങി നടന്ന മാല മോഷണം നടത്തുന്ന സംഘത്തിലെ രണ്ടാമനും അറസ്റ്റിലായി. പാറശാല ഇഞ്ചിവിള സ്വദേശിയായ അര്‍ഫാന്‍ എന്നുവിളിക്കുന്ന യാസര്‍ അറാഫത്ത് (19) ആണ് അറസ്റ്റിലായത്. ആഡംബര ജീവിതത്തിനും ലഹരിക്കുളള പണം കണ്ടെത്താനുമായിട്ടാണ് മാല മോഷണത്തിനിറങ്ങിയതെന്ന് പോലീസ് പറയുന്നു. പാറശാല സ്വദേശിയായ മനീഷിനൊപ്പമായിരുന്ന അര്‍ഫാനും മോഷണത്തിനിറങ്ങിയത്.
പാറശാലയില്‍ നിന്ന് നൂറ് കിലോമീറ്ററോളം ദൂരമുളള ചാത്തനൂര്‍ ഊറാംവിളയിലാണ് 2020 ഒക്ടോബർ മാസം 31 ന് ഇരുവരും മോഷണത്തിനെത്തിയത്. മനീഷിന്‍റെ ബൈക്കിലായിരുന്നുയാത്ര. റോഡരുകില്‍ മത്സ്യം വിറ്റിരുന്ന സ്ത്രീയുടെ അടുത്ത് മത്സ്യം വാങ്ങാനെന്ന വ്യാജേന എത്തിയശേഷം കഴുത്തില്‍കിടന്ന മാല പൊട്ടിച്ച് ഇരുവരും സ്ഥലം വിടുകയായിരുന്നു.
പ്രതികള്‍ സഞ്ചരിച്ച വഴിയിലെ നൂറോളം സി.സി ടിവികള്‍ പരിശോധിച്ചാണ് പോലീസ് ഇവരെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഈ മാസം ആറിന് മനീഷിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് അർഫാനും അറസ്റ്റിലാവുന്നത്. നാഗര്‍കോവില്‍, മധുര,കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നുഅര്‍ഫാന്‍. നാഗര്‍കോവിലിലെ ഒരു കടയില്‍ വിറ്റിരുന്ന മാല പോലീസ് കണ്ടെടുത്തു.

