മുല്ലപ്പളളി നല്ലത് പറഞ്ഞാലോ മോശം പറഞ്ഞാലോ മാറുന്ന വ്യക്തിത്വമല്ല തന്റേത് -പി.ജയരാജൻ

കണ്ണൂര്‍: സി .പി .എം സംസ്ഥാന സെക്രട്ടറി ആകേണ്ടിയിരുന്നത് പി.ജയരാജനായിരുന്നു എന്ന കെ .പി. സി .സി .പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ പ്രസ്താവനയ്ക്ക് പി. ജയരാജന്‍ മറുപടിയുമായി രംഗത്തെത്തി. മുല്ലപ്പള്ളിയുടെ പ്രസ്താവന ഗൂഢലക്ഷ്യം വച്ചുളളതാണെന്ന് ജയരാജന്‍ വ്യക്തമാക്കി.

രക്തം കുടിക്കുന്ന ഡ്രാക്കുള എന്നാണ് തന്നെ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി വിശേഷിപ്പിച്ചത്. ഇപ്പോള്‍ അല്‍ഷിമേഴ്സ് ബാധിച്ചയാളെപ്പോലെ പെരുമാറുകയാണ് മുല്ലപ്പള്ളി. അന്ന് പറഞ്ഞതെല്ലാം യു ട്യൂബിലുണ്ടാകും.

മുല്ലപ്പളളി നല്ലത് പറഞ്ഞാലോ മോശം പറഞ്ഞാലോ മാറുന്ന വ്യക്തിത്വമല്ല തന്റേത്’- ഫേസ്ബുക്ക് പോസ്റ്റില്‍ ജയരാജന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് എനിക്കാവശ്യമില്ല.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എനിക്ക് ‘രക്തം കുടിക്കുന്ന ഡ്രാക്കുള’ എന്ന വിശേഷണമാണ് ഇവര്‍ ചാര്‍ത്തിയത്.ഇപ്പോള്‍ അല്‍ഷീമേഴ്സ് ബാധിച്ചയാളെ പോലെ പെരുമാറുന്ന ഈ നേതാവ് പറഞ്ഞത് യുട്യൂബിലുണ്ടാകും.ഈ മാന്യദേഹത്തിന്റെ ഇപ്പോ ഴത്തെ എന്നെ കുറിച്ചുള്ള അഭിപ്രായപ്രകടനം എന്തിന് വേണ്ടിയാണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാകും.നിങ്ങള്‍ നല്ലത് പറഞ്ഞാലോ മോശം പറഞ്ഞാലോ മാറുന്ന വ്യക്തിത്വമല്ല എന്റേത്.ഒരു കമ്മ്യുണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് പാര്‍ട്ടി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയവും സംഘടനാപരവുമായ കാഴ്ചപ്പാടാണ് എനിക്കുള്ളത്.പാര്‍ട്ടിയെ തകര്‍ക്കാനുള്ള സംഘപരിവാര്‍ അജണ്ടയ്‌ക്കൊപ്പമാണ് കോണ്‍ഗ്രസ്സും രംഗത്തുള്ളത്. ഇപ്പോഴത്തെ ഈ അജണ്ടയുടെ ഗൂഢലക്ഷ്യം പാര്‍ട്ടി ബന്ധുക്കളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുക എന്നുള്ളതാണ്.അതിന് വേണ്ടി വെച്ച വെള്ളം അങ്ങ് വാങ്ങിവെച്ചേക്ക്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →