വിദേശത്തേക്ക്‌ ഡോളര്‍ കടത്തിയ ഖാലിദിന്‌ നയതന്ത്ര പരിരക്ഷയില്ലെന്ന്‌ കസ്റ്റംസ്‌

കൊച്ചി: വിദേശത്തേക്ക്‌ ഡോളര്‍ കടത്തിയ കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ സാമ്പത്തിക വിഭാഗം മുന്‍ മേധാവി ഖാലിദ്‌ മുഹമ്മദ്‌ അലി ഷൗക്രിയെ പ്രതി ചേര്‍ക്കുന്നതിന്‌ നിയമപരമായി തടസമില്ലെന്നും ഇയാള്‍ക്ക്‌ നയതന്ത്ര പരിരക്ഷയില്ലെന്നും കസ്റ്റംസ്‌ അധികൃതര്‍ കോടതിയില്‍ അറിയിച്ചു. കേസില്‍ ഖാലിദിനെ മൂന്നാം പ്രതിയാക്കി ജാമ്യമില്ലാ വാറണ്ട്‌ പുറപ്പെടുവിക്കണമെന്ന്‌ സാമ്പത്തിക കുറ്റവിചാരണയുടെ ചുമതലയുളള എറണാകുളം അഡീഷണല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. 5-11-20 വ്യാഴാഴ്ച അപേക്ഷ പരിഗണിച്ചപ്പോഴാണ്‌ യുഎ ഇ കോണ്‍സുലേറ്റിലെ അക്കൗണ്ട്‌സ്‌ വിഭാഗം ഉദ്യോഗസ്ഥന്‌ നയതന്ത്ര പരിരക്ഷ ഇല്ലെന്ന്‌ വ്യക്തമാക്കിയത്‌.

ഈജിപ്‌ഷ്യന്‍ പൗരനായ ഖാലിദിനെ 2017 ജൂണ്‍ 22ന്‌ യുഎഇ കോണ്‍സുലേറ്റില്‍ ഉദ്യോഗസ്ഥനായി നിയമിക്കുന്നതിന്‌ വിസ അനുവദിച്ചുകൊണ്ടുളള വിദേശകാര്യ മന്ത്രാലയത്തിന്‍റെ കത്തിന്‍റെ പകര്‍പ്പും കോടതിയില്‍ ഹാജരാക്കി. കത്തിലെ വ്യവസ്ഥകളിലൊന്ന്‌ ഖാലിദിനും കുടുംബത്തിനും ഇന്ത്യയില്‍ ഒരു തരത്തിലുളള പരിരക്ഷക്കും അര്‍ഹതയുണ്ടാവില്ലെന്നാണ്.‌

രാജ്യത്തെ സാമൂഹ്യ സുരക്ഷക്കും വിനിമയ നിയന്ത്രണങ്ങള്‍ക്കും വിധേയമായിട്ടായിരിക്കും നിയമനമെന്നും പ്രോട്ടോകോള്‍ ഓഫീസര്‍ അമിത്‌കുമാറിന്‍റെ കത്തില്‍ പറയുന്നു. ഈ വ്യവസ്ഥകള്‍ ലംഘിച്ചാണ്‌ ഖാലിദ്‌ വിദേശത്തേക്ക്‌ ഡോളര്‍ കടത്തിയത്‌. ഈ സാഹചര്യത്തില്‍ ഖാലിദിനെ പ്രതിയാക്കാന്‍ തടസമില്ലെന്നും കസ്റ്റംസ്‌ വാദിച്ചു. കൂടുതല്‍ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി കസ്‌റ്റംസിന്‍റെ അപേക്ഷ 2020 സെപ്‌തംബര്‍ 9 ന്‌ തിങ്കളാഴ്‌ച പരിഗണിക്കാന്‍ മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →