തൃശൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പിതാവ് പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഇടക്കാല നഷ്ടപരിഹാരമായി അര ലക്ഷം രൂപ അനുവദിക്കാന്‍ തൃശൂര്‍ പോക്സോ സ്പെഷല്‍ കോടതി ഉത്തരവിട്ടു. ഉത്തരവ് ജഡ്ജി കെ.ആര്. മധുകുമാറാണ് ഉത്തരവിട്ടത്. ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിയോടാണ് ഉത്തരവ്.
തൃശൂര്‍ ജില്ലക്കാരനായ 52 വയസ്സുള്ള പ്രതിയാണ് മകളെ പീഡിപ്പിച്ചത്. ഇതര സംസ്ഥാനക്കാരിയായ ഭാര്യയില്‍ ജനിച്ച കുട്ടിയെ വീട്ടിലും ലോഡ്ജിലും എത്തിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു.
പരാതി നൽകിയതോടെ പ്രതി ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു. മലയാളം അറിയാത്ത ഭാര്യയും രണ്ട് കുഞ്ഞുങ്ങളും താമസ സ്ഥലത്ത് വാടക കൊടുക്കാൻ പോലും കഴിയാതെ കുടുങ്ങി.
കുട്ടിയുടെയും കുടുംബാംഗങ്ങളുടെയും സാഹചര്യം വ്യക്തമാക്കി പോക്സോ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ലിജി മധു നല്കിയ ഹര്‍ജിയിലാണ് നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവായത്.

