തിരുവനന്തപുരം: ബിനീഷിന്‍റെ കളളപ്പണ ബിനാമി ഇടപാടുകള്‍ തേടിയുളള റെയ്‌ഡുകളിൽ നിര്‍ണ്ണായക രേഖകള്‍ ലഭിച്ചതായി ഇഡി. വിശദ വിവരങ്ങള്‍ കോടതിയെ അറിയിക്കും. ബിനീഷിന്‍റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത ക്രെഡിറ്റ് കാര്‍ഡാണ് പ്രധാനം. ലഹരിക്കടത്ത് കേസ് പ്രതി അനൂപ് മുഹമ്മദിന്‍റെ കാര്‍ഡാണത്. അനൂപും ബിനീഷുമായുളള ഉറ്റ ബന്ധം തെളിയിക്കുന്നതാണ് ക്രെഡിറ്റ് കാര്‍ഡ്.
ബിനീഷിന്‍റെ ഭാര്യ റെനിറ്റ ഒപ്പുവച്ചില്ലെങ്കിലും കാര്‍ഡ് കണ്ടെത്തിയത് ഇഡി മഹസര്‍ രേഖകളില്‍ ചേര്‍ത്തിട്ടുണ്ട്. . ബംഗളൂരുവിലെ ചോദ്യം ചെയ്യലില്‍ ബിനീഷാണ് കാര്‍ഡ് സൂക്ഷിച്ചുവച്ചിട്ടുളള സ്ഥലം വെളിപ്പെടുത്തിയതെന്നാണ് ഇഡി പറയുന്നത്. ബിനീഷിന്റെ ബിനാമി ഇടപാടുകളുടെ കൂടുതല്‍ വിവരങ്ങള്‍ റെയ്ഡുകളില്‍ ലഭിച്ചെന്ന് ഇഡി വ്യക്തമാക്കി.
ബിനീഷിന്‍റെ ഭാര്യയുടെ ലാപ്പ്‌ടോപ്പും, ഭാര്യമാതാവിന്‍റെ ഐഫോണും പിടിച്ചെടുത്തു. ഇവ ശാസ്ത്രീയ പരിശോധനക്കയക്കും. തിരുവനന്തപുരം നഗരത്തിലെ നാല് ബാങ്കുകളുടെ ശാഖകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ചവരുടെ കയ്യൊപ്പുളള നിക്ഷേപ സ്ലിപ്പിന്‍റെ രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്. ബിനീഷുമായി ബിനാമി ഇടപാടുളള അബ്ദുല്‍ ലത്തീഫിന്റെ കേശവദാസപുരത്തെ കാര്‍പാലസ്, യുയെ ഇ കോണ്‍സുലേറ്റിന്‍റെ വിസാ സ്റ്റാമ്പിംഗ് കരാറെടുത്ത യുഎഎഫ്എക്‌സ് സൊലൂഷന്‍സ് സ്ഥാപനങ്ങളിലൂടെ കോടിക്കണക്കിന് രൂപയുടെ കളളപ്പണം വെളുപ്പിച്ചെന്നാണ് കണ്ടെത്തല്‍ .
യുഎഎഫ്എക്‌സ് സൊല്യൂഷന്‍സിന്‍റെ മാനേജിംഗ് പാര്‍ട്ടണര്‍മാരായ അബ്ദുല്‍ ലത്തീഫ്, അരുണ്‍ വര്‍ഗീസ് എന്നിവരെ ഇഡി കസ്റ്റഡിയലെടുക്കും. കോണ്‍സുലേറ്റിലെ കരാര്‍ ലഭിക്കാന്‍ 1.44 കോടി കോഴ നല്‍കിയെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. 24.50 ലക്ഷമാണ് കോഴയായി സ്വപ്‌നക്കുമാത്രം ലഭിച്ചത്.
കാര്‍പാലസ് ഉടമ അബ്ദുല്‍ ലത്തീഫിന് ബിനീഷുമായുളള ബിനാമിയിടപാടുകള്‍ കണ്ടെത്തിയതോടെ ഇഡിഅദ്ദേഹത്തിന് നോട്ടീസ് നല്‍കി. സ്റ്റാച്ച്യു ചിറക്കുളം റോഡിലെ ടോറസ് റെമഡീസ് കമ്പനിയില്‍ നിന്ന് മരുന്ന ്‌മൊത്തവ്യാപാര, റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ രേഖകള്‍ കിട്ടി. മറ്റൊരു ബിനാമിയായ അല്‍ജസാമിന്‍റെ അഅരുവിക്കരയിലെ വസതിയില്‍ നിന്നും പണമിടപാട് രേഖകള്‍ കിട്ടി. ഹിമാചല്‍ പ്രദേശ് രജിസ്‌ട്രേഷനുളള ആഡംബര കാറുകള്‍ ഇവിടെയാണ് സൂക്ഷിച്ചത്. അല്‍ജസാമിന്റെ വന്‍ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ പിടിച്ചു. പട്ടത്തെ കെകെ റോക്‌സ് ഉടമ അരുണ്‍ വര്‍ഗീസും ബിനീഷിന്റെ ബിനാമിയാണെന്നും ക്വാറിയിടപാടിന്‍റെ രേഖകള്‍ കിട്ടിയെന്നും ഇഡി വ്യക്തമാക്കി.

