കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ പുന:പരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ഹരജി തള്ളിയതിനെതിരേ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ പുന:പരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി.

മുന്‍ ഉത്തരവില്‍ പിഴവുകളില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ദെ അധ്യക്ഷനായ ബെഞ്ച് ഹരജി തള്ളിയത്. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ ആവശ്യവും കോടതി നിരസിച്ചു.

ഇരയായ കന്യാസ്ത്രീയും സംസ്ഥാന സര്‍ക്കാരും ഹര്‍ജിയെ എതിര്‍ത്തു. ഇതും സുപ്രീംകോടതിയില്‍ ഫ്രാങ്കോ മുളയ്ക്കലിനു തിരിച്ചടിയായി.

2020 ആഗസ്തില്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ദെയാണ് തള്ളിയത്.

കൂടാതെ ബിഷപ്പ് ഫ്രാങ്കോ വിചാരണ നേരിടണമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യവും സുപ്രിംകോടതി പരിഗണിച്ചില്ല. പ്രസ്തുത ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫ്രാങ്കോ മുളയ്ക്കല്‍ വീണ്ടും ഹര്‍ജി നല്‍കിയത്.

നേരത്തേ, കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതിയും ഹൈക്കോടതിയും ഹർജി തള്ളിയതോടെയാണു ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീംകോടതിയെ സമീപിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →