തിരുവനന്തപുരം: നക്സല്‍ പ്രസ്ഥാനങ്ങളിലേക്ക് പോകുന്ന യുവാക്കളെ ഭരണകൂട ഭീകരത അഴിച്ചുവിട്ട് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുന്നുവെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. വയനാട്ടിലെ മാവോയിസ്റ്റ് – പൊലീസ് ഏറ്റുമുട്ടലിൻ്റെ പശ്ചാത്തലത്തിൽ 03/11/20 ചൊവ്വാഴ്ച രാവിലെയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പത്തോളം വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. കെ.പി.സി.സി സംഭവത്തെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
‘കല്‍ക്കത്ത തീസിസിന്റെ കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആരംഭിച്ച സായുധ സമരത്തിന്റെ പാതയാണ് അവര്‍ സ്വീകരിച്ചത്. ആ ചെറുപ്പക്കാരെയാണ് മനുഷ്യത്വഹീനമായി എല്ലാ മര്യാദകളെയും നിയമങ്ങളെയും കാറ്റില്‍പ്പറത്തിക്കൊണ്ട് ഭരണകൂട ഭീകരത അഴിച്ചുവിട്ട് വേട്ടയാടുകയും അവരെ സംഘട്ടനത്തില്‍ കൊന്നു എന്ന് പറഞ്ഞുകൊണ്ട് വ്യാജ ഏറ്റുമുട്ടലുകളുണ്ടാക്കുകയും ചെയ്യുന്നത്. കെ.പി.സി.സി ശക്തമായി ഈ സംഭവത്തെ അപലപിക്കുന്നു,’ മുല്ലപ്പള്ളി പറഞ്ഞു.
നക്സലേറ്റ് പ്രസ്ഥാനത്തെ നേരിടേണ്ടത് തോക്കുകൊണ്ടും ലാത്തികൊണ്ടും അല്ലെന്നും സാമ്പത്തിക സാമൂഹിക മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന നടപടികളാണ് വേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.
പട്ടിണി അവസാനിപ്പിക്കണം. തൊഴില്‍ ഉണ്ടാക്കണം. അതിനുപകരം വ്യാജ ഏറ്റുമുട്ടല്‍ നടത്തുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ല,’ മുല്ലപ്പള്ളി പറഞ്ഞു.
പടിഞ്ഞാറത്തറ സ്റ്റേഷന് പരിധിയിലുള്ള മീന്മുട്ടി വാളരം കുന്നിലാണ് വെടിവെപ്പ് നടന്നതെന്നാണ് സൂചനകള്‍. ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. തണ്ടര്‍ബോള്‍ട്ട് സംഘവുമായാണ് ഏറ്റുമുട്ടലുണ്ടായത്.
സംഘത്തിലുണ്ടായിരുന്നത് മൂന്ന് പേരാണെന്നും അവര്‍ വെടിവെച്ചുവെന്നുമാണ് പൊലീസ് പറയുന്നത്. തിരിച്ചുള്ള വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു എന്നും പൊലീസ് പറയുന്നു.
ആരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞിട്ടില്ല. 35 വയസുള്ള പുരുഷനാണ് കൊല്ലപ്പെട്ടതെന്ന സൂചനകളുണ്ട്. 303 റൈഫിളാണ് ഉപയോഗിച്ചെന്നും തണ്ടര്‍ബോള്‍ട്ട് സംഘത്തെ ആക്രമിച്ചെന്നുമാണ് പൊലീസ് പറയുന്നത്.
അതേസമയം വെടിവെപ്പിന് പ്രകോപനം അടക്കമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. കഴിഞ്ഞ ദിവസം തിരുനെല്ലി വനത്തിനകത്ത് തണ്ടര്‍ബോള്‍ട്ട് സംഘം പരിശോധന നടത്തിയിരുന്നു. അതുമായി ബന്ധപ്പെട്ടാണോ ഏറ്റുമുട്ടല്‍ എന്നതില്‍ വ്യക്തതയില്ല.

