‘ബാബാ കാ ദാബ’യുടെ പേരില്‍ സംഭാവന പിരിച്ചു, യുട്യൂബര്‍ക്കെതിരെ പരാതി

ന്യൂഡൽഹി: യുട്യൂബര്‍ ഗൌരവ് വാസനെതിരെ പൊലീസില്‍ പരാതിയുമായി ബാബാ കാ ദാബ നടത്തുന്ന വൃദ്ധ ദമ്പതികള്‍. ഡല്‍ഹിയിലെ മാളവ്യ നഗറില്‍ ബാബ കാ ദാബ എന്ന പേരില്‍ ഭക്ഷണശാല നടത്തിവരുന്ന 80-കാരനായ കാന്ത പ്രസാദും ഭാര്യയുമാണ് യൂട്യൂബര്‍ ഗൗരവ് വാസനെതിരെ പോലീസില്‍ പരാതി നല്‍കിയത്. തങ്ങള്‍ക്ക് സംഭാവനയെന്ന പേരില്‍ ഗൗരവ് വാസന്‍ ഓണ്‍ലൈനിലൂടെ വൻതോതിൽ പണം സമാഹരിച്ചതായാണ് കാന്തപ്രസാദിന്റെ പരാതി.

കോവിഡ് പ്രതിസന്ധിയെ തുടർന്ന് കച്ചവടമില്ലാതെ വലഞ്ഞ ബാബാ കാ ദാബയേക്കുറിച്ചും കട നടത്തുന്ന വൃദ്ധ ദമ്പതികളുടെ കഷ്ടപ്പാടിനേക്കുറിച്ചും ഗൌരവ് വാസന്‍ വീഡിയോ എടുത്തിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ വ്യാപകമായി പ്രചരിക്കുകയും നിരവധിയാളുകള്‍ ഇവരെ സഹായിക്കാന്‍ മുന്നോട്ടു വരികയും ചെയ്തിരുന്നു. ഇവരെ സഹായിക്കണമെന്ന പേരില്‍ അഭ്യര്‍ത്ഥന നടത്തിയ യുട്യൂബര്‍ ആളുകളില്‍ നിന്ന് ലഭിച്ച പണം തട്ടിയെന്നാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്. രണ്ട് ലക്ഷം രൂപയുടെ ചെക്ക് യുട്യൂബര്‍ ഇവര്‍ക്ക് നേരത്തെ നല്‍കിയിരുന്നു.

എന്നാൽ സാമ്പത്തിക ഇടപാടുകളുടെ ഒരു വിവരവും ഗൗരവ് വാസവന്‍ തനിക്ക് നല്‍കിയിട്ടില്ലെന്നും കാന്തപ്രസാദ് വ്യക്തമാക്കി. വീഡിയോ വൈറലായതോടെ കടയില്‍ വരുന്നവര്‍ സെല്‍ഫിയെടുക്കാനാണ് വരുന്നതെന്നാണ് കാന്ത പ്രസാദ് പറയുന്നു. നേരത്തെ പതിനായിരം രൂപയുടെ കച്ചവടം നടന്ന സ്ഥാനത്ത് ഇപ്പോള്‍ മൂവായിരം രൂപയുടെ കച്ചവടം മാത്രമാണ് നടക്കുന്നതെന്നും കാന്ത പ്രസാദ് പറഞ്ഞു. ഗൗരവ് വാസനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് മാളവ്യ നഗര്‍ പോലീസ് അറിയിച്ചു.

എന്നാല്‍ വൃദ്ധ ദമ്പതികളുടെ പേരില്‍ പണം തട്ടിയെന്ന ആരോപണം വാസന്‍ നിഷേധിച്ചു. വീഡിയോ എടുക്കുന്ന സമയത്ത് വൈറലാകുമെന്ന് താൻ കരുതിയില്ല. ആളുകള്‍ കാന്ത പ്രസാദിനോട് എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലായിരുന്നു അതിനാലാണ് തന്റെ ബാങ്കുവിവരങ്ങള്‍ നല്‍കിയതെന്നും വാസന്‍ പറയുന്നു. സ്വരൂപിച്ച പണം മുഴുവന്‍ വൃദ്ധ ദമ്പതികള്‍ക്ക് നല്‍കിയെന്നും വാസന്‍ പറയുന്നു.
കേസിൽ എഫ് ഐ ആർ ഇട്ടിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →