ന്യൂഡൽഹി: ഓൺലൈൻ വാദം കേൾക്കലിനിടെ ഒരു അഭിഭാഷകൻ ഷർട്ടിടാതെ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത് സുപ്രീം കോടതിയുടെ രൂക്ഷമായ പ്രതികരണത്തിനിടയാക്കി. മാപ്പർഹിക്കാത്ത വളരെ മോശം പ്രവൃത്തിയെന്നാണ് കോടതി ഇതിനെ വിശേഷിപ്പിച്ചത്. തിങ്കളാഴ്ച (26/10/2020) വീഡിയോ കോൺഫറൻസിലൂടെ സുദർശൻ ടി വി കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം.
ഷർട്ടിടാതെ പ്രത്യക്ഷപ്പെട്ട അഭിഭാഷകൻ നിമിഷങ്ങൾ കൊണ്ട് ദൃശ്യം ഓഫ് ചെയ്തുവെങ്കിലും കോടതി ഇടപെട്ടു. സ്വയം പരിചയപ്പെടുത്താൻ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അഭിഭാഷകനോട് ആവശ്യപ്പെട്ടു. ബെഞ്ചിൻ്റെ ഭാഗമായ ജസ്റ്റിസ് ഇന്ദു മൽഹോത്ര സംഭവത്തെ ‘മാപ്പർഹിക്കാത്തത് ‘ എന്നാണ് വിശേഷിപ്പിച്ചത്. സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ഇക്കാര്യം പിന്നീട് പരാമർശിക്കുകയും ചെയ്തു.
ഓൺലൈൻ ഹിയറിംഗിനിടെ പുകവലിച്ച അഭിഭാഷകന് ഗുജറാത്ത് ഹൈക്കോടതി നേരത്തേ 10,000 രൂപ പിഴ ചുമത്തിയിരുന്നു.

