ദില്ലി: കേരളത്തില്‍ സിബിഐയുടെ അനാവശ്യ ഇടപെടലുകള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സി പി എം പോളിറ്റ് ബ്യൂറോ. കേരളത്തില്‍ നേരിട്ട് കേസെടുക്കുന്നതില്‍ നിന്നും സിബിഐക്ക് വിലക്കേര്‍പ്പെടുത്താന്‍ സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനിച്ചു. സിബിഐക്ക് നല്‍കിയ പൊതുസമ്മതം എടുത്ത് കളയാനാണ് പാർട്ടിയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിയമപരിശോധനകള്‍ സംസ്ഥാനത്ത് നടന്നുവരികയാണ്. ശേഷം സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കും.
സിപിഎം സംസ്ഥാന നേതൃത്വം ഈ നിര്‍ദേശം നേരത്തെ മുന്നോട്ട് വെച്ചിരുന്നു എങ്കിലും ഇപ്പോള്‍ മാത്രമാണ് ദേശിയ നേതൃത്വവും അനുമതി നല്‍കിയത്.
കേന്ദ്രം അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്നാണ് സിപിഐഎം പോളിറ്റ് ബ്യൂറോയുടെ വിലയിരുത്തല്‍.
ഇതിനകം തന്നെ ചത്തീസ്ഗഢ്, രാജസ്ഥാന്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം എടുത്ത് കളഞ്ഞിട്ടുണ്ട്. നാല് സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ കേരളവും സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം എടുത്ത് കളയാനുള്ള തീരുമാനത്തിലാണ്. പശ്ചിമ ബംഗാളിലും പൊതുസമ്മതം ഇല്ല.

