വായിലെ കാന്‍സര്‍ കൃത്യമായി കണ്ടെത്താന്‍ ‘ഓറല്‍സ്‌കാന്‍’ വികസിപ്പിച്ച് ശ്രീചിത്രയിലെ സ്റ്റാര്‍ട്ട്അപ്പ് കമ്പനി

തിരുവനന്തപുരം: ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്നോളജിയിലെ ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്ററായ ടൈമെഡില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ്പ് കമ്പനി, സാസ്‌കാന്‍ മെഡിടെക്ക് പ്രൈവറ്റ് ലിമിറ്റഡ്, വായിലെ കാന്‍സര്‍കണ്ടെത്തുവാനും ബയോപ്സിക്ക് ആവശ്യമായ സാമ്പിള്‍ ശേഖരിക്കുന്നതിന് അനുയോജ്യമായ സ്ഥാനം നിശ്ചയിക്കുവാനും സഹായിക്കുന്ന ഉപകരണം- ഓറല്‍സ്‌കാന്‍- വികസിപ്പിച്ചെടുത്തു. കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പിന്റെ നിധി പദ്ധതിയുടെ സാമ്പത്തിക പിന്തുണയോടെ മേക്ക് ഇന്‍ ഇന്ത്യ ഉദ്യമത്തിന്റെ ഭാഗമായി തദ്ദേശീയമായാണ് ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുന്നത്. പൂര്‍ണ്ണമായും ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചിരിക്കുന്ന ഓറല്‍സ്‌കാനിന്റെ വികസനത്തിന് ബിറാക് (ബിഗ് ഗ്രാന്റ്), ഡിഎസ്ടി (ഇന്‍വെന്റ്), കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്‍ എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങളും സാമ്പത്തിക സഹായം നല്‍കി. യൂണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്സില്‍ നിന്ന് നിക്ഷേപം നേടിയെടുക്കാനും സാസ്‌കാന്‍ മെഡിടെക് പ്രൈവറ്റ് ലിമിറ്റഡിന് കഴിഞ്ഞിട്ടുണ്ട്.

നാളെ (2020 ഒക്ടോബര്‍ 28) സംസ്ഥാന ആരോഗ്യ- സാമൂഹികക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി കെ. കെ. ശൈലജ ഓറല്‍സ്‌കാന്‍ ഔദ്യോഗികമായി പുറത്തിറക്കും. ഓങ്കോളജിസ്റ്റുമാര്‍, വിശിഷ്ടാതിഥികള്‍, ബിസിനസ്സ് പങ്കാളികള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഓണ്‍ലൈനായി ഓറല്‍സ്‌കാനിന്റെ വില്‍പ്പനയും അന്ന് തുടങ്ങും. ഇന്നൊവേറ്റീവ് ഇന്ത്യയിലെ ശ്രീ. കേതന്‍ പര്‍മറിന് നല്‍കി ശ്രീചിത്ര ഡയറക്ടര്‍ ഡോ. ആശാ കിഷോര്‍ ആദ്യവില്‍പ്പന നടത്തും.

വായില്‍ കാന്‍സര്‍  ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നത് രാജ്യം നേരിടുന്ന വലിയൊരു വെല്ലുവിളിയാണെന്ന് സാസ്‌കാന്‍ സിഇഒ ഡോ. സുഭാഷ് നാരായണന്‍ പറഞ്ഞു. ഇന്ത്യയില്‍ പ്രതിവര്‍ഷം 80000 പേര്‍ക്ക് പുതുതായി രോഗം ബാധിക്കുന്നുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രോഗം കണ്ടുപിടിക്കാന്‍ വൈകുന്നതിനാല്‍ വായിലെ കാന്‍സര്‍ രോഗികളില്‍ മരണനിരക്ക് കൂടുതലാണ്. പ്രാരംഭദശയില്‍ ടോര്‍ച്ച് ലൈറ്റ് ഉപയോഗിച്ച് വായില്‍ പരിശോധന നടത്തുന്ന രീതിയാണ് രാജ്യത്ത് ഇപ്പോഴും പിന്തുടരുന്നത്. ഇത് ശരിയായ പരിശോധനാ രീതിയല്ലെന്ന് പല പഠനങ്ങളിലും വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ തുടക്കത്തില്‍ രോഗം കണ്ടുപിടിക്കപ്പെടാനുള്ള സാധ്യത കുറവാണ്. നിലവിലെ രീതിയില്‍ ബയോപ്സിക്ക് സാമ്പിള്‍ ശേഖരിക്കുന്നതിന് അനുയോജ്യമായ സ്ഥാനം കണ്ടെത്താന്‍ പരിചയസമ്പന്നരായ ഡോക്ടര്‍മാര്‍ പോലും ബുദ്ധിമുട്ടുന്നുണ്ട്. ഇത് കാരണം പലപ്പോഴും ഒന്നില്‍ കൂടുതല്‍ തവണ ബയോപ്സി ചെയ്യേണ്ടി വരുകയോ തെറ്റായ പരിശോധനാ ഫലം ലഭിക്കുകയോ ചെയ്യുന്നു. രോഗനിര്‍ണ്ണയം വൈകുന്നത് ചികിത്സയുടെ ഫലപ്രാപ്തിയെയും ബാധിക്കുന്നുണ്ട്. കൈയില്‍വച്ച് ഉപയോഗിക്കാവുന്ന ഓറല്‍സ്‌കാന്‍ പ്രസക്തമാകുന്നത് ഇവിടെയാണ്. രോഗസാധ്യത കൃത്യമായി മനസ്സിലാക്കാനും ബയോപ്സിക്ക് സാമ്പിള്‍ ശേഖരിക്കുന്നതിനുള്ള അനുയോജ്യമായ സ്ഥാനം കണ്ടെത്താനും ഇത് ഡോക്ടര്‍മാരെ സഹായിക്കും. ഉപകരണത്തിന് വേണ്ടി പ്രത്യേകം സോഫ്റ്റ്വെയര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഓറല്‍സ്‌കാനിന്റെ വിപണിവില 5.9 ലക്ഷം രൂപയാണ്. ഒറ്റത്തവണ നിക്ഷേപത്തിലൂടെ ആശുപത്രികള്‍ക്കും ലബോറട്ടറികള്‍ക്കും ഇത് പ്രയോജനപ്പെടുത്താം. മറ്റ് അധികച്ചെലവുകള്‍ ഒന്നുംതന്നെയില്ല.

സാസ്‌കാനിന് ഐഎസ്ഒ 13485 സര്‍ട്ടിഫിക്കറ്റും ഓറല്‍സ്‌കാനിന് സിഇ സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. ഓറല്‍സ്‌കാനിന്റെ സാങ്കേതികവിദ്യയ്ക്ക് ഇന്ത്യന്‍ പേറ്റന്റും കമ്പനിക്ക് ലഭിച്ചു. അമേരിക്കന്‍ പേറ്റന്റിനായി അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 6 ആശുപത്രികളില്‍ പരീക്ഷണം നടത്തി കമ്പനി ഓറല്‍സ്‌കാനിന്റെ കാര്യക്ഷമത ഉറപ്പാക്കിയിട്ടുണ്ട്. ദന്തചികിത്സ, ഓറല്‍ മെഡിസിന്‍, ഓറല്‍/മാക്സിലോഫേഷ്യല്‍ പത്തോളജി-സര്‍ജറി എന്നിവയ്ക്ക് ഉപകരണം ഏറെ പ്രയോജനപ്പെടുമെന്ന് ടൈമെഡ് സിഇഒ-യും ശ്രീചിത്രയിലെ എന്‍ജിനീയറുമായ ശ്രീ. ബല്‍റാം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →