കൊല്ലം: പ്രതിശ്രുത വരന്റെ വഞ്ചനയെ തുടർന്ന് മനംനൊന്ത് കൊട്ടിയത്തെ റംസി എന്ന പെൺകുട്ടി ആത്മഹത്യ ചെയ്ത കേസില്‍ റിമാന്‍ഡിലുള്ള പ്രതി മുഹമ്മദ് ഹാരിസ് ജാമ്യത്തിനായി കോടതിയെ സമീപിച്ചു. കേസ് അന്വേഷണവുമായി താൻ സഹകരിക്കുന്നതിനാൽ ജാമ്യം അനുവദിക്കണമെന്നാണ് ഹാരിസിന്റെ വാദം. 26-10 -2020 തിങ്കളാഴ്ച ഹൈകോടതി ജാമ്യാപേക്ഷ പരിഗണിക്കും.
ഹാരീസിന്റെ റിമാൻഡ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ജാമ്യത്തിന് അപേക്ഷിച്ചത്. എന്നാൽ ഹാരീസിന്റെ ജ്യേഷ്ഠനും ഭാര്യയായ സീരിയൽ നടി ലക്ഷ്മി പ്രമോദിനും അടക്കം കുടുംബാംഗങ്ങൾക്ക് മുൻകൂർ ജാമ്യം നൽകിയിരുന്നത് ചോദ്യം ചെയ്ത് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതനുസരിച്ച് ഹാരിസിന്റെ കുടുംബാംഗങ്ങളുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച് അപ്പീലില്‍ ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്. തുടരന്വേഷണം കോടതി നടപടികള്‍ പൂര്‍ത്തിയായ ശേഷം മതി എന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.
വിവാഹ നിശ്ചയത്തിന് ശേഷം ഗർഭിണിയായ റംസിയെ നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയയാക്കിയ ഹാരിസ് പിന്നീട് വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
ഇതോടെ റംസി ആത്മഹത്യ ചെയ്തു. കേസിൽ ഹാരിസ് ഒരു മാസത്തിലേറെയായി റിമാന്‍ഡിലാണ്. റംസി ആത്മഹത്യ കേസില്‍ അറസ്റ്റിലായ ഏക പ്രതിയാണ് ഹാരിസ്.

