ഹിറോസാബാദ്: ഉത്തർപ്രദേശിൽ പീഡനം ചെറുത്ത് രക്ഷപെട്ട വിദ്യാർത്ഥിനിയെ വെടിവച്ചു കൊന്നു. ഫിറോസാബാദിൽ 23-10-2020 വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്.
പതിനാറുകാരിയായ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ടത്. അക്രമികൾ വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ വെടിവച്ച് കൊല്ലുകയായിരുന്നു. റാസുൽപുർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
സ്‌കൂളിൽ പോകുകയായിരുന്ന വിദ്യാർത്ഥിനിയെ മൂന്നംഗ സംഘം തടഞ്ഞുവെച്ച് ബലം പ്രയോഗിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ സംഘത്തെ ചെറുത്ത് പെൺകുട്ടി രക്ഷപ്പെട്ട് വീട്ടിലെത്തി. ഇതിൽ കുപിതരായ സംഘം വെള്ളിയാഴ്ച രാത്രി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ വെടിവെച്ച് കൊല്ലുകയായിരുന്നു.
കൊലപാതകം ചെയ്ത പ്രതികളെന്ന് സംശയിക്കുന്നവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉത്തർപ്രദേശിൽ ഉയരുന്നത്.

