കണ്ണൂർ ജില്ലയില്‍ കൊവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധ- ബോധവല്‍ക്കരണ നടപടികളുടെ ഭാഗമായി നോ മാസ്‌ക് നോ എന്‍ട്രി, സീറോ കോണ്‍ടാക്റ്റ് ചാലഞ്ചിന് തുടക്കമായി.
വാഹനങ്ങള്‍, പൊതു ഇടങ്ങള്‍ തുടങ്ങി മുഴുവന്‍ സ്ഥലങ്ങളിലും ശരിയായ രീതിയില്‍ മാസ്‌ക്ക് ധരിച്ചു മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് പ്രഖ്യാപിക്കുന്നതാണ് നോ മാസ്‌ക്, നോ എന്‍ട്രി ക്യാംപയിന്‍. കോവിഡിനെ പ്രതിരോധിക്കാനും വ്യാപനം ഇല്ലാതാക്കാനും കണ്ണൂര്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് പ്രചാരണത്തിന് തുടക്കമിട്ടത്.
ഒരു വ്യക്തി ഇടപെടുന്ന മുഴുവന്‍ ജീവിത സാഹചര്യങ്ങളിലും കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പൂര്‍ണമായും പാലിക്കുന്നുവെന്ന് സ്വയം ഉറപ്പുവരുത്തുകയാണ് സീറോ കോണ്‍ടാക്ട് ചാലഞ്ചിലൂടെ ലക്ഷ്യമിടുന്നത്.
പ്രചാരണത്തിന്റെ ഭാഗമായി വാഹനങ്ങള്‍, ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങി മുഴുവന്‍ പൊതു ഇടങ്ങളിലും ബോധവല്‍ക്കരണ പോസ്റ്റര്‍ പതിപ്പിച്ചു.
യാത്രക്കാര്‍, ഉപഭോക്താക്കള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ ശരിയായ രീതിയില്‍ മാസ്‌ക്ക് ധരിക്കുന്നുവെന്നും അധികൃതര്‍ ഉറപ്പുവരുത്തുന്നുണ്ട്.

