കൊച്ചി : സംസ്ഥാനത്ത് അവയവ മാഫിയ സജീവമെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്. രണ്ടു വര്‍ഷത്തിനിടെ സംസ്ഥാനത്ത് നിരവധി അനധികൃത അവയവ ഇടപാടുകള്‍ നടന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പങ്കുണ്ടെന്നും ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ഡിജിപി നിര്‍ദേശം നല്‍കി.
തൃശൂര്‍ കൊടുങ്ങല്ലൂരില്‍ ഒരു കോളനിയില്‍ നിരവധി പേര്‍ വൃക്ക കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവരെല്ലാം നിര്‍ധന കുടുംബാംഗങ്ങളാണ്. വിവിധ കാലഘട്ടങ്ങളിലായി, വിവിധ ആശുപത്രികളിലായിട്ടാണ് ഇവര്‍ വൃക്കകള്‍ കൈമാറിയതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. വളരെ നിര്‍ധനരായവരെയാണ് അവയവക്കച്ചവട മാഫിയ ഏജന്റുമാര്‍ ഇരയാക്കുന്നതെന്നും, അവയവ കൈമാറ്റത്തില്‍ സാമ്പത്തിക ചൂഷണം നടക്കുന്നുണ്ടെന്നും ഐജി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.
സര്‍ക്കാരിൻ്റെ പദ്ധതിയായ മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്ത്, അതില്‍ അംഗമായിട്ടുള്ള 35 ആശുപത്രികള്‍ വഴി മാത്രമേ അവയവക്കൈമാറ്റം നടത്താവൂ എന്നാണ് നിലവിലുള്ള നിയമം. എന്നാല്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യാതെയും അവയവക്കൈമാറ്റം നടക്കുന്നുവെന്നാണ് ഐജി ശ്രീജിത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

