തൃശൂർ: ജയിലിൽ കഴിയുന്ന അച്ഛൻ്റെ ഫോൺ തിരിച്ചു തരുമോ എന്ന് ഒമ്പതു വയസുകാരൻ്റെ ചോദ്യം. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ വേറെ വഴിയില്ലെന്ന് കുട്ടി ആവർത്തിച്ചപ്പോൾ പൊലീസ് ഉദ്യോഗസ്ഥയായ ഷാലിയുടെ മനസു നൊന്തു . അമ്മയെ കൊന്ന കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് കുട്ടിയുടെ പിതാവ്.
അമ്മയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് അവനും അനിയത്തിയും ഇപ്പോൾ കഴിയുന്നത്. വാടക വീട്ടിലാണ് താമസം. കൂലിപ്പണിക്കാരായ മധ്യവയസ്ക്ക ദമ്പതികൾക്ക് വല്ലപ്പോഴും കിട്ടുന്ന കൂലിപ്പണിയാണ് വരുമാനമാർഗം. അതു കൊണ്ടു തന്നെ പുതിയ ഫോൺ അവന് വെറും സ്വപ്നം മാത്രമായിരുന്നു.
അതുകൊണ്ടാണ് അമ്മയുടെ മരണവുമായി ബന്ധപ്പെട്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാന്‍ പൊലീസ് ഉദ്യോഗസ്ഥ എം. ജി. ഷാലിക്കൊപ്പം തൃശൂരിലേക്കു പോകുമ്പോൾ തൊണ്ടിമുതലായി ഏറ്റെടുത്ത ഫോണ്‍ തിരിച്ചുതരാമോ എന്നു കുട്ടി ചോദിച്ചത്. ഓൺലൈൻ പഠനം പാതിയിൽ മുടങ്ങുമോ എന്ന ഭയമാണ് കുട്ടിയെ അങ്ങനെ ചോദിക്കാൻ പ്രേരിപ്പിച്ചത്. കുട്ടിയുടെ ചോദ്യം കേട്ട് മനസലിഞ്ഞ് പിറ്റേ ദിവസം തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ പുത്തന്‍ ഫോണുമായി ആ കുട്ടിയെ തേടിയെത്തി.
തൃശൂര്‍ പുത്തന്‍ചിറ പിണ്ടാണിയില്‍ 2020 സെപ്തംബറിലാണ് പിതാവിൻ്റെ ആക്രമണത്തിൽ കുട്ടിയുടെ അമ്മ മരണപ്പെട്ടത്. ജീവിതം വഴിമുട്ടി നിൽക്കുന്ന കുഞ്ഞിൻ്റെ ജീവിതത്തിൽ വിദ്യാഭ്യാസത്തിൻ്റെ വെളിച്ചം നിറയ്ക്കാനാണ് പോലീസ് ഉദ്യോഗസ്ഥർ എത്തിയത്.
പോലീസുകാർക്കൊപ്പമുള്ളത് സ്കൂളിലെ ടീച്ചറാണെന്നായിരുന്നു കുട്ടിയുടെ വിചാരം. പിന്നീട് യൂണിഫോമില്‍ ഷാലി എത്തിയപ്പോഴാണു കുട്ടിക്ക് പൊലീസാണെന്നു മനസിലായത്. ഷാലിയും പോലീസുകാരും അവനെ സ്നേഹത്തോടെ ചേർത്തു പിടിച്ചു. പഠിച്ചു മിടുക്കനാകണമെന്നും പൊലീസാകണമെന്നും ആശംസ നല്‍കിയാണു പൊലീസ് സംഘം മടങ്ങിയത്.

