ലഖ്നൗ: ഹത്റസ് സംഭവത്തിൽ യുപി പോലീസ് കേസ് കൈകാര്യം ചെയ്ത രീതിയിൽ ലഖ്നൗ ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചു. പെൺകുട്ടിയുടെ മൃതദേഹം നിർബന്ധമായി ദഹിപ്പിച്ച വിവരമറിഞ്ഞ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് ഒക്ടോബർ ഒന്നാം തീയതി സ്വമേധയാ കേസെടുത്തിരുന്നു. കോടതിയുടെ ആവശ്യപ്രകാരം 12-10-2020, തിങ്കളാഴ്ച പെൺകുട്ടിയുടെ ബന്ധുക്കൾ നേരിട്ട് കോടതിയിൽ എത്തി മൊഴി രേഖപ്പെടുത്തി. ‘വാദം കേൾക്കുന്നതിനിടെയാണ് കോടതി പോലീസുകാരുടെ ചോദിച്ചത് നിങ്ങളുടെ മകളെ ഇതുപോലെ സംസ്കരിക്കുമോ?’
വൻ സുരക്ഷാ സന്നാഹത്തോടെയാണ് ഹത്റസ് പെൺകുട്ടിയുടെ ബന്ധുക്കൾ ലഖ്നൗവിൽ എത്തിച്ചത്. കോടതി പരിസരത്തും അതീവ സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ക്രമസമാധാന ചുമതലയുള്ള എഡിജിപി, ജില്ല മജിസ്ട്രേറ്റ് എന്നിവരോട് കോടതിയിൽ ഹാജരാകാൻ ഉത്തരവിട്ടിരുന്നു.
മൃതദേഹം സംസ്കരിച്ചത് അനുമതിയില്ലാതെ ആയിരുന്നു എന്ന് കുടുംബം അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിനെ ധരിപ്പിച്ചു. സംസ്കാരത്തിൽ പങ്കെടുക്കാൻ അനുവദിച്ചില്ല, എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചു എന്നും ഹൈക്കോടതിയിൽ കുടുംബം മൊഴിനൽകി. നവംബർ രണ്ടിന് കേസ് വീണ്ടും പരിഗണിക്കും.
2020 സെപ്റ്റംബർ 19 ആം തീയതിയാണ് ഹത്റസിലെ 19 വയസ്സുകാരി ക്രൂര ബലാത്സംഗത്തിനിരയായത്. രണ്ടാഴ്ചയ്ക്കു ശേഷം ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ മരണപ്പെട്ടു. കേസിൽ സിബിഐ അന്വേഷണം പുരോഗമിക്കുന്നു. പെൺകുട്ടിയുടെ ആന്തരിക അവയവങ്ങളുടെ ശാസ്ത്രീയ അന്വേഷണം അടക്കം സിബിഐ വീണ്ടും നടത്തും.

