തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാര്‍ ശ്രീനാരായണീയ സമൂഹത്തിന്റെ കണ്ണില്‍ കുത്തിയെന്ന് എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
അധികാര ശ്രേണിയില്‍ നിന്നും അധസ്ഥിത വിഭാഗങ്ങളെ ആട്ടിയകറ്റുന്ന പതിവ് ഈ സര്‍ക്കാര്‍ ആവര്‍ത്തിച്ചു. ഈഴവ സമുദായത്തെ സര്‍ക്കാര്‍ ചതിച്ചു എന്നും വെള്ളാപ്പള്ളി ആരോപിച്ചു.
ആരോപണത്തിന് കാരണമായ സർക്കാർ നടപടികളേയും വെള്ളാപ്പള്ളി വിമർശിച്ചു.രാഷ്ട്രീയ മാമാങ്കമാക്കിയാണ് ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല ഉദ്ഘാടനം സര്‍ക്കാര്‍ നിർവഹിച്ചത്. എന്നാൽ ഉദ്ഘാടന ചടങ്ങില്‍ ഒരു എസ്‌എന്‍ഡിപി ഭാരവാഹിയെ പോലും ക്ഷണിച്ചില്ല. സര്‍വകലാശാല വൈസ് ചാന്‍സിലര്‍ സ്ഥാനത്തേക്ക് ശ്രീ നാരായണീയരെ പരിഗണിച്ചില്ല.
കൂടാതെ മലബാറില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസിയെ നിര്‍ബന്ധിച്ചു കൊണ്ടു വന്നു വിസിയാക്കാന്‍ മന്ത്രി കെ .ടി. ജലീല്‍ വാശി കാണിച്ചു. ഉന്നത വിദ്യാദ്യാസ മന്ത്രിയുടെ ചേതോവികാരം മനസിലാക്കാന്‍ പാഴൂര്‍ പടിപ്പുരയില്‍ പോകേണ്ടതില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.ന്യൂനപക്ഷങ്ങളും സംഘടിത മതശക്തികളും ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കുന്ന സംസ്കാരമാകരുത് ഇടതുപക്ഷത്തിന്റേത് എന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

