ന്യൂ ഡൽഹി: പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന്റെ ഭാഗമാകാനും ഇന്ത്യയെ അടുത്ത നിക്ഷേപ ലക്ഷ്യസ്ഥാനമായി കണക്കാക്കാനും അമേരിക്കൻ വാണിജ്യപ്രമുഖരെ കേന്ദ്ര വാണിജ്യ, വ്യവസായ, റെയിൽവേ മന്ത്രി ശ്രീ പീയൂഷ് ഗോയൽ ക്ഷണിച്ചു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വാണിജ്യം 2017 ൽ 126 ബില്യൺ ഡോളറിൽ നിന്ന് 2019 ൽ 145 ഡോളറായി ഉയർന്നതായി ഇന്ത്യ ചേംബർ ഓഫ് കൊമേഴ്‌സ് യുഎസ്എയുടെ ഗ്ലോബൽ ഫിനാൻഷ്യൽ ഇൻവെസ്‌റ്റ്‌മെന്റ് ലീഡർഷിപ്പ് ഉച്ചകോടിയിൽ സംസാരിച്ച അദ്ദേഹം പറഞ്ഞു. അടുത്ത 5 വർഷത്തിനുള്ളിൽ 500 ബില്യൺ ഡോളർ വരെയാണ് ലക്ഷ്യമിടുന്നത്.
ഭൂതകാലത്തിൽനിന്നും വ്യത്യസ്‌തമായി ഉന്നത നിലവാരമുള്ള ഉൽപ്പന്നങ്ങൾ, മെച്ചപ്പെട്ട ആഗോള ഇടപെടൽ, ആഗോള വ്യാപാരത്തിന്റെ കൂടുതൽ പങ്ക് എന്നീ ചിന്തകളിലേക്ക് ഇന്ത്യ ഇന്ന് മാറുകയാണെന്ന് മന്ത്രി പറഞ്ഞു. യാഥാസ്ഥിതിക സമീപനത്തിനുള്ള സമയമല്ലിതെന്നും ധീരമായ തീരുമാനങ്ങൾക്കും നിക്ഷേപത്തിനുമുള്ള സമയമാണെന്നും അദ്ദേഹം പറഞ്ഞു.

