ന്യൂയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അല്‍ഗോരിതം ഉപയോഗിച്ചുള്ള എക്‌സ്-റേ സ്‌കാനിലൂടെ 90% വരെ കൃത്യതയോടെ കൊവിഡ് 19ന് കാരണമാവുന്ന ന്യൂമോണിയ തിരിച്ചറിയാമെന്ന് ഗവേഷകര്‍.സെന്‍ട്രല്‍ ഫ്‌ലോറിഡ സര്‍വകലാശാലയുടെതാണ് ഈ അവകാശവാദം. 1,280 രോഗികളുടെ ശ്വാസകോശ സിടി സ്‌കാനുകളില്‍ നടത്തിയ പഠനത്തില്‍ ഇത് ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. കൊവിഡ് 19 മുതല്‍ ക്യാൻസർ, നോണ്‍-കോവിഡ് ന്യുമോണിയ വരെയുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ള 1,337 രോഗികളില്‍ പഠനം നടത്തിയപ്പോഴാണ് ഇക്കാര്യം തെളിഞ്ഞതെന്നും ഗവേഷകര്‍ വ്യക്തമാക്കി.
യുഎസിലെ സെന്‍ട്രല്‍ ഫ്‌ലോറിഡ യൂണിവേഴ്‌സിറ്റി (യുസിഎഫ്) ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞര്‍ പറയുന്നതനുസരിച്ച്, കമ്പ്യൂട്ട് ടോമോഗ്രഫി (സിടി) എക്‌സ്-റേ സ്‌കാനുകള്‍ക്ക് കൊവിഡ് 19 രോഗനിര്‍ണയത്തെയും പുരോഗതിയെയും കുറിച്ച് ആഴത്തിലുള്ള ഉള്‍ക്കാഴ്ച നല്‍കാന്‍ കഴിയും നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങള്‍ ഗവേഷകര്‍ വ്യക്തമാക്കിയിരിക്കുന്നത്.

