എറണാകുളം: സ്ഥിരം മോഷ്ടാവായ ഡ്രാക്കുള സുരേഷ് എന്ന എറണാകുളം പുത്തന്‍കുരിശ് സ്വദേശി സുരേഷ് വീണ്ടും കളമശ്ശേരി കൊവിഡ് ചികിത്സാകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടു. കൊവിഡ് ബാധിതനായ ഡ്രാക്കുള സുരേഷ് മൂന്നാം തവണയാണ് കൊവിഡ് ചികിത്സാകേന്ദ്രത്തില്‍ നിന്ന് ചാടുന്നത്. ഇരുപതിലധികം കേസുകളില്‍ പ്രതിയാണിയാള്‍.
കഴിഞ്ഞ ആഴ്ച കറുകുറ്റി കൊവിഡ് കെയര്‍ സെന്‍ററില്‍ നിന്ന് രണ്ടു തവണയാണ് ഇയാൾ ചാടിപ്പോയത്. ഒടുവിൽ 1 -10 -2020 നാണ് ഇയാളെ പിടികൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ 3-10-2020 ശനിയാഴ്ച ഇയാൾ വീണ്ടും ചാടിപ്പോകുകയായിരുന്നു. എറണാകുളം റൂറല്‍ എസ്.പി. കെ. കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തെ തുടർന്നാണ് സുരേഷിനെ അറസ്റ്റ് ചെയ്തത്. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് മോഷണക്കേസിൽ പെരുമ്പാവൂർ പോലിസ് അറസ്റ്റ് ചെയ്ത് നിരീക്ഷണ കേന്ദ്രത്തിൽ എത്തിച്ചപ്പോഴും ഇയാൾ മുങ്ങി.
ഇയാൾ സ്ഥിരം മോഷണക്കേസ് പ്രതിയാണെന്ന് പോലീസ് പറയുന്നു. പുറത്തിറങ്ങുന്നത് തന്നെ മോഷണം നടത്താനാണ്. മുമ്പ് രാത്രിയിൽ മാത്രമായിരുന്നു മോഷണം. അങ്ങനെയാണ് ഡ്രാക്കുള എന്ന് പേരു വീണത്. ഇപ്പോൾ രാത്രിയും പകലുമെന്ന വ്യത്യാസമില്ലാതെയാണ് മോഷണം. മോഷണത്തിന് ശേഷം ജയിൽ, ജയിലിൽ നിന്നിറങ്ങിയാൽ വീണ്ടും മോഷണം . ഇതാണ് ഇയാളുടെ രീതി.
6-6-2020 ന് മോഷണത്തിന് ശേഷം പാലത്തില്‍ നിന്ന് ചാടിരക്ഷപ്പെടുന്നതിനിടെയാണ് സുരേഷ് പൊലീസിന്‍റെ പിടിയിലായത്.
മോഷണ ശ്രമത്തിനിടെ നാട്ടുകാരെ വെട്ടിച്ച് മൂവാറ്റുപുഴ പെരുവാംമൂഴി പാലത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. കരയിലേക്ക് വീണ ഇയാളെ പിടിക്കാൻ നാട്ടുകാർ എത്തിയെങ്കിലും തനിക്ക് കൊവിഡാണെന്ന് ഭിഷണിപ്പെടുത്തി. കയ്യും കാലും നട്ടെല്ലും ഒടിഞ്ഞെന്നും ഇയാൾ പറഞ്ഞു. തുടർന്ന് പൊലീസും അഗ്നിശമനസേനയും എത്തി ഇയാളെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ ഇയാൾക്ക് ഒടിവും ചതവും ശാരീരിക പ്രശ്നങ്ങളും ഇല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം പിടിയിലായപ്പോൾ പോലീസജിപ്പിന് പിന്നിലെ ചില്ല് അടിച്ച് പൊട്ടിച്ച് വിഴുങ്ങി പോലീസിനെയും ഡോക്ടർമാരെയും ഭയപ്പാടിലാക്കി.
2001 മുതൽ തന്നെ മോഷ്ടാവായി കുപ്രസിദ്ധി നേടിയ ഇയാൾക്കെതിരേ പുത്തന്‍ കുരിശ്, മൂവാറ്റുപുഴ, കുന്നത്തുനാട്, ചോറ്റാനിക്കര, രാമമംഗലം തുടങ്ങിയ സ്റ്റേഷനുകളിലായാണ് ഇരുപതില്‍പ്പരം കേസുകൾ ഉള്ളത്.
അഞ്ച് വര്‍ഷം മുമ്പ് കോലഞ്ചേരിയിലെ ഒരു പള്ളിയില്‍ മോഷണം നടത്താൻ കയറുന്നതിനിടെ ഡ്രാക്കുള സുരേഷ് വെന്‍റിലേറ്ററില്‍ കുടുങ്ങിയിരുന്നു. പോലീസെത്തിയാണ് പുറത്തെടുത്തത്.
2009-ൽ മൂവാറ്റുപുഴ കച്ചേരിത്താഴത്തുള്ള ആധാരം എഴുത്തു ഓഫീസിൽ നിന്ന് ഒന്നരലക്ഷം രൂപ മോഷ്ടിച്ചു വാങ്ങിയ ബൈക്കിൽ സഞ്ചരിക്കുമ്പോൾ ആക്സിഡൻറായി റോഡിൽ കാലൊടിഞ്ഞു കിടന്ന ഡ്രാക്കുള സുരേഷിനെ ആളറിയാതെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിടിക്കപ്പെടുമെന്നായപ്പോൾ ഇയാൾ മുങ്ങി. വരിക്കോലിയില്‍ ഒളിവില്‍ കഴിഞ്ഞ നാട്ടുകാരുടെ സഹായത്തോടെ പുത്തന്‍കുരിശ് പൊലീസാണ് പിടികൂടിയത്.

