കൊച്ചി: ലൈഫ് മിഷൻ കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിന് നിർണായക രേഖകൾ കൈമാറിയതായി വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര. പിഡബ്ലുഡി തയാറാക്കിയ എസ്റ്റിമേറ്റ് അടക്കമാണ് നൽകിയത്. രാഷ്ട്രീയ നേതൃത്വം പങ്കുവച്ച പണം സെയ്ൻ വെഞ്ചേഴ്‌സിന്റെതാണെന്നും സിബിഐ അന്വേഷണത്തിൽ തൃപ്തനാണെന്നും എംഎൽഎ വ്യക്തമാക്കി. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതൃത്വത്തിന് കൈമാറിയ പണം സെയ്ൻ വെഞ്ചേഴ്സിൻ്റേതാണെന്നും അനിൽ അക്കര ആരോപിക്കുന്നു.
കേസിൽ തിരുവനന്തപുരം കരമന ശാഖയിലെ ആക്‌സിസ് ബാങ്ക് ഉദ്യോഗസ്ഥരുടെ മൊഴി സിബിഐ രേഖപ്പെടുത്തി. സിബിഐയുടെ കൊച്ചി ഓഫിസിൽ വിളിച്ചു വരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. വടക്കാഞ്ചേരി ഫ്ളാറ്റ് നിർമാണം ഏറ്റെടുത്ത യൂണിടാക് സ്വപ്നയ്ക്ക് കമ്മീഷൻ കൈമാറിയത് ആക്‌സിസ് ബാങ്ക് ശാഖയിലൂടെയാണ്. യുഎഇ കോൺസുലേറ്റിന് അക്കൗണ്ടുള്ളതും ഈ ശാഖയിലാണ്. മാത്രമല്ല, തിരുവനന്തപുരം സ്വർണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് അനധികൃതമായി സമ്പാദിച്ച പണം സൂക്ഷിച്ചിരുന്നതും ഈ ബാങ്കിലാണോയെന്ന് സിബിഐ ഉദ്യോഗസ്ഥർ ചോദിച്ചറിഞ്ഞിട്ടുണ്ട്.

