ഡൽഹി: കേരളത്തിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച കെട്ടിടങ്ങൾക്കെതിരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാൻ സംസ്ഥാന സർക്കാരിന് സുപ്രിംകോടതി നിർദേശം. ജസ്റ്റിസ് ആർ എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് നിർദ്ദേശം. മരട് ഫ്‌ളാറ്റ് കേസുമായി ബന്ധപ്പെട്ട് സംവിധായകൻ മേജർ രവി സമർപ്പിച്ച കോടതിയലക്ഷ്യഹർജി പരിഗണിക്കുകയായിരുന്നു .സംസ്ഥാന സർക്കാരിന് നോട്ടിസ് അയക്കാൻ സുപ്രിംകോടതി ഉത്തരവിട്ടു. നാലാഴ്ചയ്ക്കകം സർക്കാർ മറുപടി നൽകണം.
തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച മുഴുവൻ കെട്ടിടങ്ങളുടെയും പട്ടിക ചീഫ് സെക്രട്ടറി കോടതിക്ക് കൈമാറുന്നില്ലെന്നാണ് മേജർ രവിയുടെ ഹർജിയിൽ ഉന്നയിച്ചത്.
ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ഉത്തരവ് ഭേദഗതി ചെയ്യണമെന്ന ജെയിൻ കൺസ്ട്രക്ഷന്റെ ഹർജിയിൽ ജെയിൻ കൺസ്ട്രക്ഷന്റെ വസ്തുവകകളുടെ വില തിട്ടപ്പെടുത്തി അഞ്ചാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ അധ്യക്ഷനായ സമിതിക്കും നിർദേശം നൽകിയിരിക്കുന്നത്.

