തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് രണ്ടാം ഘട്ടത്തിലേക്ക്. കോവിഡ് വ്യാപനത്തിൻ്റെ ഗ്രാഫ് ഉയരാൻ തുടങ്ങിയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കോവിഡ് പ്രതിരോധത്തിന് ചില ഭാഗങ്ങളിൽ നിന്ന് വിപരീത സമീപനം ഉണ്ടായി. കോവിഡിനെ പ്രതിരോധിക്കാൻ സമർത്ഥമായ നീക്കമാണ് നടത്തുന്നത്. പ്രതിരോധത്തിന് പിന്തുണ കിട്ടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ ആദ്യ കേസ് മുതൽ കൊവിഡ് വ്യാപനം കുറയ്ക്കാൻ സാധിച്ചു. വിദേശ രാജ്യങ്ങൾ വീണ്ടും ലോക്ഡൗണിലേക്ക് പോകുന്ന അവസ്ഥയാണുള്ളത്.
കൊവിഡിന്റെ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നു. കേരളം സ്വീകരിച്ച പ്രതിരോധ മാർഗം ശരിയായിരുന്നു എന്നു തെളിയുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളിലെ സ്ഥിതി അനുഭവ പാഠമാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മരണനിരക്ക് കുറയ്ക്കാൻ ആണ് പരമാവധി ശ്രമം നടത്തുന്നത്.
കേരളത്തിൽ മരണനിരക്ക് 0.39 ശതമാനമാണ്. ആശ്രദ്ധയോടെ പെരുമാറിയാൽ ഈ സ്ഥിതി ഉയരും. കൊവിഡിൽ കേരളത്തിന്റെ ഭയം സംസ്ഥാനത്ത് പ്രായമേറിയവർ കൂടുതൽ ഉണ്ട് എന്നതാണ്. ശ്രദ്ധിച്ചില്ലെങ്കിൽ പ്രായമേറിയവരിലേക്ക് രോഗം വ്യാപിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ജനസാന്ദ്രത കൂടുതൽ ഉള്ള ഇടമാണ് കേരളം. ജീവിത ശൈലി രോഗങ്ങളും സംസ്ഥാനത്ത് കൂടുതൽ ഉണ്ട്. ഇത് കൂടുതൽ കോവിഡ് പ്രതിസന്ധി രൂക്ഷമാക്കുമെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.
ചെറുപ്പക്കാർക്ക് രോഗം വന്നതോടെ മറ്റുള്ളവരിലേക്ക് കൂടി രോഗം എത്തുകയാണ്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരിൽ 72 ശതമാനം ആളുകളും 60 വയസിനു മുകളിൽ ഉള്ളവരായിരുന്നു. 28 ശതമാനം ചെറുപ്പകാർ മരണപ്പെട്ടു. ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ 20 വയസിനും 40 വയസിനും ഇടയിലുള്ളവരാണ്.
ഇനി വരുന്ന ദിവസങ്ങളിൽ വളരെയധികം ശ്രദ്ധപുലർത്തണം.
സമരത്തിൽ പങ്കെടുത്ത ആളുടെ രക്ഷിതാവിന് രോഗം ബാധിച്ച് മരണം സംഭവിച്ചിരുന്നു. അതുകൊണ്ട് തന്നെ ആൾക്കൂട്ടം ഒഴിവാക്കണം. നമ്മുടെ ആരോഗ്യ സംവിധാനത്തിന് അപ്പുറത്തേക്ക് രോഗം പോയാൽ താങ്ങാൻ പറ്റില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

