മെല്‍ബണ്‍: ചൈനീസ് ഭരണകൂടത്തില്‍ നിന്നുണ്ടായ തിക്താനുഭവങ്ങള്‍ വെളിപ്പെടുത്തി ചൈനയിലെ മുന്‍ ഓസ്ട്രേലിയന്‍ ജേണലിസ്റ്റ്. തനിക്കും 14 വയസുള്ള മകള്‍ക്കുമെതിരേ തടവ് ഭീഷണിയുണ്ടായി, 2018ലാണ് ഇത് സംഭവിച്ചതെന്നും മാധ്യമപ്രവര്‍ത്തകനായ മാത്യു കാര്‍ണി പറഞ്ഞു. ചൈനീസ് റേഡിയോ ആയ എബിസിയുടെ ഭാവിയെ കരുതിയാണ് രണ്ട് വര്‍ഷം മിണ്ടാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
എബിസിയുടെ വിദേശ ലേഖകനായിരുന്നു 2018ല്‍ മാത്യു. ആഭ്യന്തര രാഷ്ട്രീയത്തിലെ വിദേശ ഇടപെടലിനെ പ്രതിരോധിക്കാന്‍ 2018ല്‍ ഓസ്‌ട്രേലിയ നിയമങ്ങള്‍ പാസാക്കിയപ്പോഴായിരുന്നു സംഭവം. നിയമം ചൈനയെ ചൊടിപ്പിച്ചിരുന്നു. തുടര്‍ന്ന് മകളായ യാസ്മിനെ ബീജിംഗ് പബ്ലിക് സെക്യൂരിറ്റി കേന്ദ്രത്തിലേക്ക് കൊണ്ടുവരാന്‍ അവര്‍ ആവശ്യപ്പെട്ടു. തങ്ങള്‍ക്കെതിരേ വിസാ കുറ്റകൃത്യ പരാതിയുണ്ടെന്നാണ് അവര്‍ വ്യക്തമാക്കിയത്. 14 വയസുള്ള കുട്ടികള്‍ ചൈനയില്‍ പ്രായപൂര്‍ത്തിയായവരാണ്. അതിനാല്‍ മകള്‍ക്കെതിരേയും കുറ്റം ചുമത്തി തടവിലിടുമെന്നാണ് അവര്‍ പറഞ്ഞത്. തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ എംബസിയും എബിസിയുമായും കൂടിയാലോചിച്ച ശേഷം, താന്‍ കുറ്റം സമ്മതിച്ചതായും ‘വിചിത്രമായ വിസ ലംഘനത്തിന്’ ക്ഷമ ചോദിച്ചതായും കാര്‍ണി പറഞ്ഞു.



