ന്യൂഡല്‍ഹി: കടലാസ് കമ്പനികളെ തിരിച്ചറിയാനും അവയുടെ പ്രവർത്തനം നിർത്തലാക്കാനും ആയി കേന്ദ്രസർക്കാർ പ്രത്യേക പദ്ധതിക്ക് രൂപം നൽകിയിരുന്നു. രണ്ടോ അതിലധികമോ വർഷം തുടർച്ചയായി ധന പ്രസ്താവനകൾ സമർപ്പിക്കാത്ത കമ്പനികളെ തിരിച്ചറിഞ്ഞാണ് നടപടികൾക്ക് തുടക്കം കുറിച്ചത്. 2013ലെ കമ്പനി നിയമം 248 ആം വ്യവസ്ഥ, കമ്പനികളുടെ പട്ടികയിൽ നിന്നും അവയുടെ പേര് നീക്കം ചെയ്യാൻ അധികാരം നൽകുന്ന 2016ലെ കമ്പനീസ് ചട്ടങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ മൂന്നുവർഷത്തിനിടെ 3,82,581 കമ്പനികളുടെ പ്രവർത്തനം നിർത്തലാക്കിയത് ആയി കേന്ദ്ര ധന-കോർപ്പറേറ്റ് കാര്യ സഹമന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ രാജ്യസഭയിൽ എഴുതി നൽകിയ മറുപടിയിൽ വ്യക്തമാക്കി.
കൃത്യമായ ആസ്തികളോ, വ്യാപാരമോ നടത്താത്ത കമ്പനികളെയാണ് പൊതുവേ കടലാസ് കമ്പനികൾ എന്ന് വിശേഷിപ്പിക്കുന്നത്. നികുതിവെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി ഇടപാടുകൾ തുടങ്ങിയവയ്ക്കായി ഇവ ഉപയോഗപ്പെടുത്താറുണ്ട്.
ബന്ധപ്പെട്ട രേഖ : https://pib.gov.in/PressReleasePage.aspx?PRID=1656946

