ന്യൂഡൽഹി: മാധ്യമങ്ങളെ നിയന്ത്രിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ആദ്യം ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചു.
പത്ര ദൃശ്യമാധ്യമങ്ങളേക്കാൾ വിവരങ്ങൾ വളരെവേഗം പ്രചരിപ്പിക്കാൻ ശേഷിയുള്ളത് വാട്‌സാപ്പ്, ട്വിറ്റർ, ഫെയ്സ്ബുക്ക് പോലുള്ള ഡിജിറ്റൽ മാധ്യമങ്ങൾക്കാണെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യവും ഉത്തരവാദിത്വമുള്ള മാധ്യമപ്രവർത്തനവുമാണ് ഇപ്പോൾ കോടതി പരിഗണിക്കുന്ന വിഷയം.
മുസ്‌ലിങ്ങളെ അധിക്ഷേപിക്കുന്നു എന്ന് വിവാദം നേരിട്ട സുദർശൻ ടി.വി.യിലെ ‘ബിന്ദാസ് ബോൽ’ പരിപാടിയുടെ രണ്ട് എപ്പിസോഡുകൾ 15-9-2020 മുതൽ വിലക്കിയതുമായി ബന്ധപ്പെട്ട കേസിലാണ് കേന്ദ്ര സർക്കാരിന്റെ അഭിപ്രായം. ഇക്കാര്യം പരശോധിക്കാൻ സുപ്രീംകോടതി കേസ് വെള്ളിയാഴ്ചത്തേക്കു മാറ്റി.
എന്നാൽ പത്ര, ദൃശ്യമാധ്യമങ്ങളെ നിയന്ത്രിക്കാൻ ആവശ്യത്തിന് നിയമങ്ങളും വിധികളും നിലവിലുണ്ട്. നിയന്ത്രണം തുടങ്ങേണ്ടത് ഡിജിറ്റൽ മാധ്യമങ്ങളിൽ നിന്നാണെന്നും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം അറിയിച്ചു.
പത്ര, ദൃശ്യമാധ്യമങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ മാർഗരേഖകൾ ആവശ്യമില്ല. ഓരോ കേസിലെയും വിഷയങ്ങൾ പ്രത്യേകം പ്രത്യേകമാണ് പരിഗണിക്കേണ്ടതെന്നും കേന്ദ്രം പറഞ്ഞു.

