കൊച്ചി: അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സ്വദേശിനി വര്‍ഷയുടെ ഫേസ് ബുക്ക് ലൈവും ,തുടര്‍ന്നുണ്ടായ വിവാദങ്ങളും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ചികിത്സാ സഹായമായി ലഭിച്ച പണത്തിന്‍റെ വിഹിതം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ സന്നദ്ധപ്രവര്‍ത്തകനായ ഫിറോസ് കുന്നുംപറമ്പില്‍ ,സാജന്‍ കേച്ചേരി എന്നിവരെ പോലീസ് ചോദ്യം ചെയ്തിരുന്നു.
കൊച്ചിയലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ മാറ്റ ശസ്ത്രകിയക്കായി വര്‍ഷയുടെ അമ്മയെ പ്രവേശിപ്പിച്ചിരിക്കുമ്പോള്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് വര്‍ഷ ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു. അതേ തുടര്‍ന്ന് ഒരുകോടി 25 ലക്ഷം രൂപ അക്കൌണ്ടില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് ചികിത്സാ ചെലവ് കഴിഞ്ഞ് ബാക്കി തുക ജോയിന്‍റ് അക്കൗണ്ടിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ട് സാജന്‍ കേച്ചേരിയടക്കമുളളവര്‍ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് വര്‍ഷ പോലീസില്‍ പരാതി നല്കി. അതിന്‍റെ അടിസ്ഥാനത്തില്‍ പോലീസിന്‍റെ ചോദ്യം ചെയ്യലില്‍ അമ്മയുടെ ചികിത്സയ്ക്ക് ലഭിച്ച അധിക തുക മറ്റുരോഗികള്‍ക്ക് നല്‍കാമെന്ന് വര്‍ഷ പറഞ്ഞിരുന്നുവെന്നാണ് ഫിറോസ് കുന്നുപറമ്പില്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
എന്നാല്‍ ഈ സംഭവത്തില്‍ മറ്റൊരു വെളിപ്പെടുത്തലുമായാണ് സംവിധായകന്‍ മേജര്‍ രവി എത്തിയത്. സംഭവ സമയത്ത് ചികിത്സയുമായി ബന്ധപ്പെട്ട് താന്‍ അന്ന് ആശുപത്രിയില്‍ ഉണ്ടായിരുന്നുവെന്നും, യുവതി പറഞ്ഞതുപോലെയൊന്നുമല്ല കാര്യങ്ങള്‍ എന്നുമാണ് മേജര്‍ രവിയുടെ വെളിപ്പെടുത്തല്‍. അന്ന് അദ്ദേഹം അമൃത ഹോസ്പ്പിറ്റലില്‍ ബ്ലഡ് ടെസ്റ്റിന് പോയിട്ട് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തതായും അവിടെ കിടക്കുന്ന സംയത്ത് പ്രസ്തുത വീഡിയോ ആരോ അദ്ദേഹത്തിന് അയച്ചുകൊടുത്തതായുംപറഞ്ഞു. അപ്പോള്‍ തന്നെ ആശുപത്രിയിലെ ജഗ്ഗുസ്വാമിക്ക് വീഡിയോ കൈമാറിയതായും മേജര്‍ പറഞ്ഞു. ഞാന്‍ ഇത് അറിഞ്ഞില്ലല്ലോയെന്നായിരുന്നു സ്വാമിയുടെ മറുപടി. അന്വേഷിച്ചപ്പോള്‍ വര്‍ഷയുടെ അമ്മക്ക് ഓപ്പറേഷന്‍ അത്ര അര്‍ജന്‍റ് ആയിരുന്നില്ലെന്നും മൂന്നാം ദിവസം അമ്മ മരിച്ചുപോകുമെന്ന് ആ കുട്ടി പറഞ്ഞതുപോലെയൊന്നും ആയിരുന്നില്ല കാര്യങ്ങള്‍ എന്നും മേജര്‍ രവി പറഞ്ഞു.
താന്‍ ആരേയും ന്യായീകരിക്കുന്നില്ലെന്നും, എന്നാല്‍ ലഭിച്ച തുക ഉപയോഗിച്ച് ഓപ്പറേഷനും നടത്തി, വീടുവെക്കാനുളള പണവും ലഭിച്ചു. ബാക്കികാശ് പിന്നെയന്തിനാണ് കയ്യില്‍ വച്ചുകൊണ്ടിരക്കുന്നത്. ഇവിടെയാണ് ഗ്രീഡ് എന്നുപറയുന്നത് ,മേജര്‍ രവി പറഞ്ഞു. ആ കുട്ടി ഒന്ന് മനസിലാക്കണം ഈ കാശ് എപ്പോള്‍ വേണമെങ്കിലും തീര്‍ന്നുപോകാം. ലഭിച്ച് പണം ഉപയോഗിച്ച് നിങ്ങള്‍ ആരെയെങ്കിലും സഹായിച്ചോ എന്ന ചോദ്യത്തിനുമുമ്പില്‍ കുറ്റബോധം തോന്നാം. ഇനിയൊരു തവണകൂടി റോഡില്‍ വന്ന് കരയേണ്ടിവന്നാല്‍ ഒരു മനുഷ്യനും തിരിഞ്ഞുനോക്കാന്‍ കാണില്ലെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

