എക്‌സൈസ്‌ പരിശോധന; വാറ്റ്‌ നടത്തിയിരുന്ന ആള്‍ ഓടി രക്ഷപെട്ടു; വാറ്റുപകരണങ്ങള്‍ പിടിച്ചെടുത്തു

ഹരിപ്പാട്‌: കായംകുളം എക്‌സൈസ്‌ സംഘം നടത്തിയ പരിശോധനയില്‍ 495 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. മുതുകുളം പടിഞ്ഞാറന്‍ മേഖലയില്‍ നടത്തിയ പരിശോധനയിലാണ്‌ വാറ്റ്‌ കണ്ടെത്തിയത്‌. മായിക്കല്‍ ക്ഷേത്രത്തിന്‌ പടിഞ്ഞാറുനിന്ന്‌ പാണ്ടികുന്നേലോട്ട്‌ പോകുന്ന റോഡിന്‍റെ സമീപത്തായി കായല്‍ ചിറയില്‍ ചാരായം വാറ്റുന്നതിനിടയിലാണ്‌ 50 ലിറ്റര്‍ കോട പിടികൂടിയത്‌. എക്‌സൈസ്‌ സംഘത്തെ കണ്ടയുടന്‍ വാറ്റ്‌ നടത്തിയിരുന്ന ആള്‍ ഓടി രക്ഷപെട്ടു.

തുടര്‍ന്ന്‌ പ്രദേശത്ത്‌ നടത്തിയ തെരച്ചിലിലാണ്‌ 445 ലിറ്റര്‍ കോട കണ്ടെത്തിയത്‌. 50 ലിറ്ററിന്‍റെ നാലും, 35 ലിറ്ററിന്‍റെ ഏഴും കന്നാസുകളിലായിട്ടാണ്‌ കോട സൂക്ഷിച്ചിരുന്നത്‌. 100 ലിറ്ററിന്‍റെ ഒരലുമിനിയം കലം, 40 ലിറ്ററിന്‍റെ ചരുവം, വലിയ ഇല്ലിച്ചട്ടി, ട്യൂബ്‌ ഘടിപ്പിച്ച മണ്‍ചട്ടി, പാചകവാതക അടുപ്പ്‌, അനുബന്ധ ഉപകരണങ്ങള്‍ എന്നിവയും പിടികൂടി.

സംഭവവുമായി ബന്ധപ്പെട്ട്‌ പ്രദേശവാസിയായ അജീഷ്‌കുമാര്‍ എന്നയാള്‍ക്കെതിരെ എക്‌സൈസ്‌ കേസെടുത്തു. അസിസ്റ്റന്‍റ് എക്‌സൈസ്‌ ഇന്‍സ്‌പെക്ടര്‍എന്‍ ശ്രീകണ്‌ഠന്‌ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്‌ റേഞ്ച്‌ ഇന്‍സ്‌പെക്ടര്‍ എസ്‌ അനിര്‍ഷായുടെ നിര്‍ദ്ദേശാനുസരണമാണ്‌ പരിശോധന നടത്തിയത്‌. സിഇഒ മാരായ കെ.പി പദ്‌മകുമാര്‍, വി. അരുണ്‍, എന്‍. ബിജു, റിനീഷ്‌, പ്രദീപ്‌ എന്നിവര്‍ പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →