സതാംപ്റ്റൺ: ഇംഗ്ലണ്ടിന്റെ കൂറ്റന്‍ സ്കോര്‍ പിന്തുടരുന്ന പാക്കിസ്ഥാന് ഒടുവിൽ ഫോളോ ഓണ്‍ വഴങ്ങി. 583/8 എന്ന ഉജ്ജ്വല റൺ നിലയിലായിരുന്നു ഇംഗ്ലണ്ട് . അസ്ഹര്‍ അലി പുറത്താകാതെ 141 റണ്‍സുമായി പിടിച്ചുനിന്നുവെങ്കിലും ടീം 237 റണ്‍സിന് ഓള്‍ഔട്ട് ആയതോടെ പാക്കിസ്ഥാനെ ഇംഗ്ലണ്ട് ഫോളോ ഓണിന് വിധേയരാക്കുകയായിരുന്നു. സൗത്താംപ്ടണില്‍ അവസാന ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നതിനാലാണ് ഈ തീരുമാനത്തിലേക്ക് ഇംഗ്ലണ്ട് പോയത്. ഇംഗ്ലണ്ടിന് മത്സരത്തില്‍ 310 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണുള്ളത്.
ഇന്നലെ ബാറ്റിംഗ് 24/3 എന്ന നിലയില്‍ പുനരാരംഭിച്ച പാക്കിസ്ഥാന് ആദ്യ ഓവറില്‍ തന്നെ ഒരു വിക്കറ്റ് നഷ്ടമായി.അസാദ് ഷഫീക്കിനെയാണ് ഒന്നാമത്തെ ഓവറിൽ തന്നെ ഇംഗ്ലണ്ട് പുറത്താക്കിയത്.
പിന്നീട് പാക്കിസ്ഥാന് ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചത് നായകന് അസ്ഹര്‍ അലിയും ഫവദ് അലവും ചേര്‍ന്നായിരുന്നു. അലം പക്ഷേ 21 റണ്‍സ് നേടി പുറത്തായി. പിന്നീട് മുഹമ്മദ് റിസ്വാനാണ് നായകന് മികച്ച പിന്തുണ നൽകിയത് .
അസ്ഹര്‍ അലിയും മുഹമ്മദ് റിസ്വാനും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 138 റണ്‍സ് നേടി ടീമിനെ കരകയറ്റുമെന്ന് തോന്നിപ്പിച്ചുവെങ്കിലും 53 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനെ ക്രിസ് വോക്സ് മടക്കിയയച്ചു. പിന്നീട് വന്ന യസീർ ഷാ 20 റൺസ് നേടി പുറത്തായി.
ഒടുവിൽ നസീം ഷായെ പുറത്താക്കി ജെയിംസ് ആന്ഡേഴ്സണ് പാക്കിസ്ഥാന് ഇന്നിംഗ്സിന് അന്ത്യം കുറിച്ചു. ഇന്നിംഗ്സിലെ അഞ്ച് വിക്കറ്റ് നേട്ടവും ടെസ്റ്റ് ക്രിക്കറ്റിലെ 598 ആം വിക്കറ്റുമാണ് താരം സ്വന്തമാക്കിയത്

