ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസ് പരിഗണിക്കുന്ന പ്രത്യേക സി.ബി.ഐ കോടതിയ്ക്ക് വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ ഒരുമാസം അധികം നല്‍കി സുപ്രീം കോടതി. സെപ്റ്റംബര്‍ 30നകം വിധി പറഞ്ഞാല്‍ മതിയെന്നാണ് നിര്‍ദേശം. നേരത്തെ വിധി പറയാന്‍ ഓഗസ്റ്റ് 31 വരെയായിരുന്നു സുപ്രീം കോടതി വിചാരണ കോടതിക്ക് സമയം നല്‍കിയിരുന്നത്. രാഷ്ട്രീയ പ്രാധാന്യമുള്ള കേസാണെന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് 2017 ഏപ്രിലില്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. ‘സ്‌പെഷ്യല്‍ ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് കൂടുതല്‍ സമയം അനുവദിച്ചു നല്‍കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കാലാവധി നീട്ടി നല്‍കിയത്.
വിധിന്യായങ്ങള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സുപ്രിംകോടതി ഒരു മാസത്തെ സമയം, അതായത് 2020 സെപ്റ്റംബര്‍ 30 വരെ അനുവദിക്കുമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി, രാജസ്ഥാന്‍ മുന്‍ ഗവര്‍ണര്‍ കല്ല്യാണ്‍ സിംഗ്, ബിജെപി എംപി വിനയ് കത്യാര്‍, സാധ്വി റിംതബര എന്നിവരാണ് ബാബരി മസ്ജിദ് തകര്‍ക്കല്‍ ഗൂഢാലോചനക്കേസിലെ പ്രധാന പ്രതികള്‍. ഗൂഢാലോചനക്കേസില്‍ പ്രതികളെ വിട്ടയച്ച അലഹാബാദ് ഹൈക്കോടതി വിധി സ്‌പെഷ്യല്‍ കോടതി റദ്ദാക്കിയിരുന്നു.

