മനുഷ്യരും ആനയും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുന്നതിന് സ്ഥിരമായ പരിഹാരത്തിന്‌ സർക്കാർ പ്രതിജ്ഞാബദ്ധം: കേന്ദ്ര പരിസ്ഥിതി മന്ത്രി

ന്യൂഡല്‍ഹി : മനുഷ്യരും മൃഗങ്ങളും  തമ്മിലുള്ള സംഘർഷങ്ങൾ  വർധിച്ചു വരുന്ന പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനായി വന്യമൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും കാട്ടിൽ തന്നെ എത്തിച്ചു നൽകാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ശ്രീ പ്രകാശ് ജാവദേക്കർ. ലോക ആന ദിനത്തലേന്ന് ന്യൂഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ആനകളെയും മറ്റ് മൃഗങ്ങളെയും സംരക്ഷിക്കുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. മനുഷ്യരും വന്യമൃഗങ്ങളും  തമ്മിലുള്ള സംഘർഷം  അവസാനിപ്പിക്കുന്നതിന്  ശക്തമായ, ചെലവ് കുറഞ്ഞ, പ്രായോഗിക പരിഹാരങ്ങൾക്കായി ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

“ഇന്ത്യയില്‍ മനുഷ്യരും ആനകളും തമ്മിലുള്ള സംഘര്‍ഷം നിയന്ത്രിക്കുന്നതിനുള്ള മികച്ച രീതികള്‍” എന്ന ലഘുലേഖ പരിപാടിയിൽ മന്ത്രി പുറത്തിറക്കി. ആനകളുള്ള സംസ്ഥാനങ്ങൾ വിജയകരമായി സ്വീകരിച്ച വിവിധ മാർഗങ്ങളുടെ സചിത്ര കൈപ്പുസ്‌തകമാണ്‌ ഇത്. മനുഷ്യരും ആനകളും തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിന് സ്വീകരിക്കാവുന്ന ഏറ്റവും മികച്ച നടപടികൾ കൈക്കൈാള്ളുന്നതിനുള്ള മാർഗരേഖയാണ്‌ ഇത്‌.

നിരപരാധികളായ മൃഗങ്ങളെ കൊല്ലുന്നത് അംഗീകരിക്കില്ലെന്നും മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷം നേരിടാൻ കേന്ദ്രസർക്കാർ മികച്ച രീതികൾ സ്വീകരിക്കുന്നുണ്ടെന്നും പരിപാടിയിൽ സംസാരിച്ച കേന്ദ്ര പരിസ്ഥിതി സഹമന്ത്രി ശ്രീ ബാബുൽ സുപ്രിയോ പറഞ്ഞു.

ചടങ്ങിൽ, ശ്രീ ജാവദേക്കർ, ശ്രീ സുപ്രിയോ എന്നിവരും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ചേർന്ന് മനുഷ്യ–ആന സംഘർഷത്തെക്കുറിച്ചുള്ള  ഒരു പോർട്ടൽ പുറത്തിറക്കി. തത്സമയ വിവരങ്ങൾ ശേഖരിക്കുന്നതിനും മനുഷ്യ–ആന  സംഘർഷങ്ങൾ  തത്സമയം കൈകാര്യം ചെയ്യുന്നതിനുമുള്ള  ഈ ദേശീയ  പോർട്ടൽ “സുരക്ഷ്യ”  എന്നറിയപ്പെടുന്നു. പോർട്ടലിന്റെ ബീറ്റ പതിപ്പാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.  ഡാറ്റ ടെസ്റ്റിംഗിന് ശേഷം ഈ വർഷം  അവസാനത്തോടെ  പോർട്ടൽ എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കും.

“ഇന്ത്യയില്‍ മനുഷ്യരും ആനകളും തമ്മിലുള്ള സംഘര്‍ഷം നിയന്ത്രിക്കുന്നതിനുള്ള മികച്ച രീതികള്‍”ക്കായി ഇവിടെ ക്ലിക്കുചെയ്യുക

Best practices of Human-Elephant Conflict Management in India” Click here

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →