ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍നിന്ന് നാസയുടെ സഞ്ചാരികളുമായി യാത്രതിരിച്ച അമേരിക്കയുടെ ആദ്യത്തെ ക്രൂ സ്പേസ്ഷിപ്പ് സുരക്ഷിതമായി ഭൂമിയെ തൊട്ടു. ഇന്ത്യന്‍സമയം തിങ്കള്‍ പുലര്‍ച്ചെ 12.18നാണ് പേടകം യാത്രികരായ ബോബ് ബോഹന്‍കെന്‍, ഡഫ് ഹുര്‍ലി എന്നിവരുമായി ഫ്ളോറിഡയ്ക്കു സമീപം അന്റ്ലാന്റിക് സമുദ്രത്തില്‍ വന്നിറങ്ങിയത്. ഇലോണ്‍ മസ്കിന്റെ സ്പേസ് കമ്പനിയാണ് ക്രൂ ഡ്രാഗണ്‍ പേടകത്തിനു പിന്നില്‍. സ്വകാര്യമേഖലയിലെ റോക്കറ്റും മനുഷ്യപേടകവും ഉപയോഗിച്ച് പൂര്‍ത്തിയാക്കിയ ആദ്യത്തെ ബഹിരാകാശ ദൗത്യമാണിത്. സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റില്‍ മേയ് 30നാണ് ക്രൂ ഡ്രാഗണ്‍ പേടകം വിക്ഷേപിച്ചത്. രണ്ട് മാസത്തെ ബഹിരാകാശ ദൗത്യത്തിനുശേഷമാണ് ഇവര്‍ ഭൂമിയിലേക്ക് തിരിച്ചെത്തുന്നത്.
1975ല്‍ അമേരിക്കയുടെ അപ്പോളോ സോയൂസ് മിഷനു ശേഷമുള്ള ആദ്യത്തെ വാട്ടര്‍ ലാന്‍ഡിങാണ് സ്പേസ് ഷിപ്പിന്റേത്. അതായത് 45 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ദൗത്യം പൂര്‍ത്തിയാക്കിയ ബഹിരാകാശ സഞ്ചാരവാഹനം കടലില്‍ പതിച്ചിരിക്കുന്നത്. ഈ മിഷന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് യാത്രകരില്‍ ഒരാളായ ഡഗ് ഹാര്‍ലി പറഞ്ഞു. രണ്ട് ബഹിരാകാശ സഞ്ചാരികള്‍ക്കൊപ്പം 150 കിലോഗ്രാം വരുന്ന വസ്തുക്കള്‍ ഭൂമിയിലേക്ക് പതിച്ചെന്നാണ് റിപ്പോര്‍ട്ട്.

