സ്വർണക്കള്ളക്കടത്ത് അറ്റാഷെയുടെ അറിവോടെ; ഒരോ തവണയും പ്രതിഫലമായി നല്‍കിയത് 1500 ഡോളർ.

കൊച്ചി: സ്വര്‍ണക്കടത്ത് അറ്റാഷെയുമുള്‍പ്പെട്ടെന്നാണ് സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നത്. കോണ്‍സുലേറ്റ് ജനറലിനും അറ്റാഷെയ്ക്കും സാമ്പത്തിക ലാഭമുണ്ടായിട്ടുണ്ടെന്നും ഓരോ തവണയും 1500 ഡോളര്‍ വരെ നല്‍കിയെന്നും സ്വപ്‌ന കസ്റ്റംസിനോട് പറഞ്ഞു. സ്വര്‍ണം പിടിക്കുമെന്നായപ്പോള്‍ തിരിച്ചയയ്ക്കാന്‍ പറഞ്ഞതും അറ്റാഷെയാണ്. കഴിഞ്ഞ ജൂണ്‍ മുതല്‍ പല തവണ സ്വര്‍ണം കടത്തുവാന്‍ അറ്റാഷെ കൂട്ടുനിന്നിരുന്നു എന്നും പിടിച്ചുകഴിഞ്ഞപ്പോള്‍ കയ്യൊഴിഞ്ഞതാണെന്നും സ്വപ്‌ന പറഞ്ഞു.

കസ്റ്റംസ് സ്വപ്ന സുരേഷിന്‍റേയും സന്ദീപിന്‍റേയും അറസ്റ്റ് രേഖപ്പെടുത്തി. ഐ എന്‍ എ യുടെ റിമാന്‍ഡില്‍ കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന അവരെ അവിടെ ചെന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അറ്റാഷെ കൃത്യമായി പ്രതിഫലം വാങ്ങിയിട്ടുണ്ടെന്ന് സരിത്തും റമീസും സ്വപ്‌നയും കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു.

എം ശിവശങ്കറുമായി സുഹൃത് ബന്ധം മാത്രമെയുള്ളൂ എന്നും സ്വര്‍ണക്കടത്തിനെ കുറിച്ച് അദ്ദേഹത്തിന് ഒന്നും അറിയില്ല എന്നും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു. എം ശിവശങ്കർ കസ്റ്റംസിനും എന്‍ ഐ എ-യ്ക്കും നല്‍കിയ മൊഴിയില്‍ അദ്ദേഹം പറഞ്ഞതും ഇതുതന്നെയാണ്. സ്വപ്നയുമായി സുഹൃത് ബന്ധം മാത്രമെയുള്ളൂ, സ്വർണക്കടത്തിനെ പറ്റി ഒന്നും അറിയില്ല എന്നു തന്നയാണ് ശിവശങ്കറും പറഞ്ഞത്.

സ്വര്‍ണക്കടത്തിന് മുമ്പ് 11 സ്ഥലങ്ങളില്‍ വച്ചാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയതെന്ന് എന്‍ ഐ എ കണ്ടെത്തി. പ്രതികള്‍ ഒത്തുകൂടിയതിന്റെ ദൃശ്യങ്ങള്‍ അവര്‍ക്ക് ലഭിച്ചു. അതില്‍ രണ്ടെണ്ണത്തില്‍ എം.ശിവശങ്കറുമുണ്ടായിരുന്നു.

കെ ടി റമീസിനെ എന്‍ ഐ എ പ്രതിചേര്‍ത്തു. ആസൂത്രകര്‍ സന്ദീപും റമീസും ആണ് എന്ന് എന്‍ ഐ എ യ്ക്ക് തെളിവ് കിട്ടിയിട്ടുണ്ട്. ഇവര്‍ പരിചയപ്പെട്ടത് ദുബയില്‍ വച്ചാണ്. താന്‍ വഴിയാണ് സരിത്തും സ്വപ്‌നയും റമീസും പരിചയപ്പെട്ടതെന്നാണ് സന്ദീപിന്റെ മൊഴി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →