നയതന്ത്ര ചാനല്‍ വഴി പരിശോധനയില്ലാതെ കടത്തിയത് 150 കിലോ സ്വര്‍ണം; ജ്വല്ലറികളില്‍ ഒരു പവന്‍ പോലും എത്തിയില്ല, മുഴുവനും പോയത് ദേശവിരുദ്ധ പ്രവര്‍ത്തന കേന്ദ്രങ്ങളിലേക്ക്

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിലെ ബന്ധം ഉപയോഗിച്ച് സ്വപ്നയും സരിത്തും കഴിഞ്ഞ 10 മാസത്തിനിടെ 150 കിലോ സ്വര്‍ണം കേരളത്തിലേക്കു കടത്തിയെന്ന് എന്‍ഐഎ വെളിപ്പെടുത്തി. ഇതില്‍ ഒരുതരിപോലും ജ്വല്ലറികള്‍ക്കു നല്‍കിയിട്ടില്ല. മുഴുവന്‍ സ്വര്‍ണവും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. കൂടാതെ, യുഎഇയില്‍നിന്നു വന്ന നയതന്ത്രബാഗുകള്‍ വിമാനത്താവളത്തില്‍ കൈപ്പറ്റാന്‍ കോണ്‍സുലേറ്റിന്റെ എംബ്ലം വ്യാജമായി നിര്‍മിച്ചെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

2019 സെപ്തംബര്‍ മുതല്‍ സ്വപ്നയും സരിതും സ്വര്‍ണം കടത്തിയെന്ന് എന്‍ഐഎയും കസ്റ്റംസും സംയുക്തമായി നടത്തിയ അന്വേഷത്തില്‍ വ്യക്തമായി. കേന്ദ്ര ആഭ്യന്തരമന്ത്രാലയം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സ്വര്‍ണക്കള്ളക്കടത്ത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കാണെന്നു കണ്ടെത്തിയതായി എന്‍ഐഎ കോടതിയെ അറിയിച്ചു. ഇന്ത്യ- യുഎഇ ബന്ധത്തെ ബാധിക്കുന്ന വിഷയമായതിനാല്‍ യുഎഇ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എന്‍ഐഎ പറഞ്ഞു.

സ്വപ്നയും സരിതും യുഎഇ കോണ്‍സുലേറ്റില്‍ ജോലിചെയ്തിരുന്ന കാലത്താണ് നയതന്ത്രബാഗിനെ കുറിച്ച് മനസ്സിലാക്കിയത്. തുടര്‍ന്ന് സ്വര്‍ണക്കടത്ത് കേസുകളില്‍ മുമ്പ് പ്രതിയായ സന്ദീപ് നായരുമായി ചേര്‍ന്ന് ഇരുവരും ഗൂഢാലോചന നടത്തുകയായിരുന്നു. രണ്ടാഴ്ചമുമ്പ് 30 കിലോയും ഏതാനും മാസംമുമ്പ് ഒമ്പതും 18ഉം കിലോയും മൂവരും കടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

സ്വര്‍ണക്കടത്തിന് എങ്ങനെയാണ് ഭീകരപ്രവര്‍ത്തനവുമായി ബന്ധമെന്ന് കോടതി ആരാഞ്ഞു. രാജ്യത്തിന്റെ സാമ്പത്തികഭദ്രത അസ്ഥിരപ്പെടുത്തുന്നതാണ് സ്വര്‍ണക്കള്ളക്കടത്തെന്ന് എന്‍ഐഎ അഭിഭാഷകന്‍ മറുപടി നല്‍കി. എന്‍ഐഎയുടെ ആരോപണങ്ങള്‍ സ്വപ്ന നിഷേധിച്ചു. നയതന്ത്രബാഗ് റാഷിദ് അല്‍ ഷെമെയ്ലിയുടെ പേരിലാണ് വന്നതെന്നും ഡിപ്ലോമാറ്റിന്റെ തിരിച്ചറിയില്‍ കാര്‍ഡിന്റെയും പാസ്പോട്ടിന്റെയും പകര്‍പ്പുണ്ടെങ്കില്‍ മാത്രമേ നയതന്ത്രബാഗ് അയയ്ക്കാന്‍ കഴിയൂവെന്നും സ്വപ്നാ സുരേഷ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →