500 കോടിയുടെ തട്ടിപ്പുകേസിലെ പ്രതി കൊല്ലപ്പെട്ട നിലയില്‍; ഭാര്യ അറസ്റ്റില്‍

ഹൈദരാബാദ്: തമിഴ്‌നാട് കേന്ദ്രീകരിച്ച് നടന്ന 500 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ ജോണ്‍ പ്രഭാകറിനെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ജോണിന്റെ ഭാര്യയും തട്ടിപ്പുകേസിലെ കൂട്ടുപ്രതിയുമായ സുകന്യ(32)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലാണ് സംഭവം. തമിഴ്നാട് സ്വദേശികളായ ഇരുവരും 2012ല്‍ തമിഴ്‌നാട് സിഐഡി രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളാണ്.

കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന ഇരുവരും നിലവില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയതാണ്. കേസില്‍ അറസ്റ്റിലായ ജോണ്‍ പ്രഭാകര്‍ ഒരു വര്‍ഷത്തിനുള്ളില്‍ ജാമ്യംനേടി പുറത്തിറങ്ങി. എന്നാല്‍, സുകന്യക്ക് ജാമ്യം ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് 2013 മുതല്‍ 2018 വരെ സുകന്യ ജയിലിലായിരുന്നു. തുടര്‍ന്ന് ജാമ്യംനേടി സുകന്യ പുറത്തിറങ്ങിയെങ്കിലും ഭര്‍ത്താവ് ജോണിനെ കണ്ടെത്താനായില്ല. ആഴ്ചകള്‍ക്കുശേഷം മറ്റൊരു പെണ്ണുമായി തന്റെ ഭര്‍ത്താവ് കഴിയുന്നതായി സുകന്യ മനസ്സിലാക്കി. സുകന്യ വീട്ടിലെത്തി ഭര്‍ത്താവിനൊപ്പമുള്ള സ്ത്രീയെ വിരട്ടിയോടിച്ചു.

തുടര്‍ന്ന് ഇരുവരും വീണ്ടും ഒന്നിച്ച് ജീവിതം ആരംഭിച്ചുവെങ്കിലും വൈകാതെ ഇരുവരും ഇതിന്റെ പേരില്‍ വഴക്കായി. ബുധനാഴ്ച വീട്ടിനുള്ളില്‍ സംശയകരമായ സാഹചര്യത്തില്‍ ജോണിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സുകന്യയെ ചോദ്യം ചെയ്തതോടെയാണ് ജോണിനെ കൊലപ്പെടുത്തിയ കാര്യം തെളിഞ്ഞത്. സുകന്യയെ റിമാന്‍ഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →