പോലീസിന്റെ കണ്ണുവെട്ടിച്ച് ആശുപത്രിയില്‍ കടന്ന ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു

മധുര: പോലീസിന്റെ കണ്ണുവെട്ടിച്ച് ആശുപത്രിക്കുള്ളില്‍ കടന്ന ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു. മധുര സര്‍ക്കാര്‍ രാജാജി ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ തിങ്കളാഴ്ച രാവിലെ ആറുമണിക്കാണ് കൊലപാതകമുണ്ടായത്. പൊലീസ് സുരക്ഷയുള്ള ആശുപത്രിക്കുള്ളില്‍ വടിവാളുകളുമായാണ് ഗുണ്ടാസംഘം എത്തിയത്. ആക്രമണത്തില്‍ മുരുകന്‍ എന്നയാള്‍ കൊല്ലപ്പെട്ടു. മുരുകനെ ആക്രമിക്കുക എന്നതായിരുന്നു സംഘത്തിന്റെ ലക്ഷ്യം. മറ്റ് രോഗികളെ ആക്രമിച്ചില്ല.

ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട മുരുകന്‍ നഗരത്തിലെതന്നെ രാജശേഖര്‍ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ഈ കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന മുരുകന്‍ അടിത്തയിടെയാണ് ജാമ്യത്തിലിറങ്ങിയത്. അസുഖം മൂലം ചികില്‍സ തേടി മുരുകന്‍ ആശുപത്രിയില്‍ അഡ്മിറ്റായത് അറിഞ്ഞ എതിരാളികള്‍ കൊല ആസൂത്രണം ചെയ്യുകയായിരുന്നുവെന്നാണ് സൂചന.

ജനറല്‍ വാര്‍ഡിലെത്തിയ സംഘം ഹാള്‍ അകത്തുനിന്നു പൂട്ടി. രോഗികളെയെല്ലാം വടിവാള്‍ കാട്ടി ഭയപ്പെടുത്തി അകറ്റി നിര്‍ത്തിയശേഷമാണ് മുരുകനെ വെട്ടിവീഴ്ത്തിയത്. വെട്ടേറ്റു നിലത്തുവീണ മുരുകന്‍ മരിച്ചുവെന്ന് ഉറപ്പാക്കിയശേഷം സംഘം പലവഴിക്കു രക്ഷപ്പെടുകയായിരുന്നു. മിനിറ്റുകള്‍ക്കകം വന്‍ പൊലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമികളെ പിടികൂടാന്‍ കഴിഞ്ഞില്ല. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അക്രമികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →