രണ്ടാം ക്ലാസുകാരി കരകൗശല ഉല്പന്നങ്ങളിലൂടെ ശേഖരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

കോഴിക്കോട്: ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് കൗതുകവസ്തുക്കള്‍ നിര്‍മ്മിച്ച് വാര്‍ത്തകളിലിടം നേടിയ മെഹക് മറ്റൊരു മാതൃക സൃഷ്ടിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ ഉല്‍പന്നങ്ങള്‍ വിറ്റുകിട്ടിയ തുക പതിനായിരം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തൊഴില്‍- എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന് കലക്ടര്‍ സാംബശിവറാവുവിന്റെ സാന്നിധ്യത്തില്‍ കലക്ട്രേറ്റ് ചേമ്പറില്‍ വെച്ച് കൈമാറി.

മെഹക്കിന്റെ ലോക്ക്ഡൗണ്‍ കാലം പാഴ്‌വസ്തുക്കളുടെ പുനരുപയോഗ കാലമായിരുന്നു. മണ്ണില്‍ അലിഞ്ഞു ചേരാത്തതും ഇക്കാലത്ത് ഏതൊരു വീട്ടിലും എന്തു ചെയ്യണമെന്നറിയാതെ മുക്കിലും മൂലയിലും കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക്ക് കുപ്പിയിലാണ് എം ഇ എസ് രാജ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ മെഹക് കണ്ണുവെച്ചത്. പ്ലാസ്റ്റിക് കുപ്പികളെ കൗതുകവസ്തുക്കളും അലങ്കാര വസ്തുക്കളുമാക്കി മാറ്റിയെടുത്തു കൊണ്ടായിരുന്നു തുടക്കം. ഉണ്ടാക്കിയ വസ്തുക്കള്‍ സുന്ദരവും ആകര്‍ഷണവുമാണെന്ന മറ്റുള്ളവരുടെ അഭിപ്രായങ്ങളാണ് കൊച്ചു മിടുക്കിക്ക് പ്രചോദനമായത്.

ചേച്ചി സോനം മുനീര്‍ മെഹക്കിന് യൂ ടൂ ബ് ചാനല്‍ തുടങ്ങിക്കൊടുത്തു. അവള്‍ യൂടൂബ് ചാനലിലൂടെ ഉല്‍പന്നങ്ങളും നിര്‍മ്മാണ രീതിയും പരിചയപ്പെടുത്തി. ഇതിനെ എം ഇ എസ് രാജ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ രമേശ് കുമാര്‍ ഉള്‍പ്പെടെ അധ്യാപകരും നിരവധി പരിസ്ഥിതി പ്രവര്‍ത്തകരും തദ്ദേശ വാസികളും പ്രോത്സാഹിപ്പിച്ചു.

കഴിഞ്ഞ പ്രളയകാലത്ത് തന്റെ സമ്പാദ്യ കുടുക്ക പൊട്ടിച്ച് മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു മെഹക്. താന്‍ പാഴ്‌വസ്തുക്കളില്‍ നിന്ന് നിര്‍മ്മിച്ച കൗതുകവസ്തുക്കളും യൂടൂബിലും സാമൂഹ്യ മാധ്യമങ്ങളിലും മുഖ്യമന്ത്രിയുടെ കോവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ശേഖരിക്കുന്നതിനായി വില്‍പനയ്ക്ക് വെച്ചു. ധാരാളം പേര്‍ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ സന്നദ്ധരായി. ഇതിനകം ഉത്പന്നങ്ങള്‍ വിറ്റുകിട്ടിയ തുകയായ പതിനായിരം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

ഉമ്മ സോഫിയ ടീച്ചറും അധ്യാപിക ബിന്ദു കുര്യനും ചേച്ചി സോനം മുനീറും ദുരിതാശ്വാസ നിധി കൈമാറാന്‍ മെഹക്കി നൊപ്പമെത്തിയിരുന്നു.

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/82742

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →