കറാച്ചി: ഇന്ത്യ മരുന്നു നല്‍കുന്നു. പാകിസ്താന്‍ ബുള്ളറ്റായി മടക്കിനല്‍കുന്നു. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികര്‍ക്കും സിവിലിയന്മാര്‍ക്കും നേരെ വെടിയുതിര്‍ക്കുമ്പോഴും പാകിസ്താന്‍ മരുന്നുനിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയില്‍നിന്ന്. രാജ്യത്ത് നിര്‍മിക്കുന്ന മരുന്നുകള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നത് സര്‍ക്കാര്‍ നിരോധിക്കരുതെന്ന് മരുന്നുനിര്‍മാണ കമ്പനികള്‍ പാകിസ്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഡോണ്‍ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നിലവിലെ അവസ്ഥവച്ച് നിരോധനം ഏര്‍പ്പെടുത്തിയാല്‍ രാജ്യത്ത് മരുന്നുനിര്‍മാണത്തില്‍ 50 ശതമാനത്തോളം കുറവുവരുമെന്ന് മരുന്നുനിര്‍മാതാക്കളുടെ സംഘടനയായ പാകിസ്താന്‍ ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ച്വറേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ അറിയിച്ചു. ഇത് രാജ്യത്തെ കൊവിഡ് 19 പോരാട്ടത്തിന് വിഘാതമാവുമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കി.
കൂടുതല്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളും ആശുപത്രിവാര്‍ഡുകളും മരുന്നുകളും ലഭ്യമാക്കേണ്ട ഈ ഘട്ടത്തില്‍ ഇത്തരം തീരുമാനം തിരിച്ചടിയാവുമെന്നും അവര്‍ പറയുന്നു. പാകിസ്താനില്‍ ഉപയോഗിക്കുന്ന 95 ശതമാനം മരുന്നുകളും നിര്‍മിക്കുന്നത് ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കള്‍കൊണ്ടാണ്. ഇതില്‍ 50 ശതമാനത്തോളം ഇന്ത്യയില്‍നിന്നാണെന്നും പിപിഎംഎ മുന്‍ ചെയര്‍മാന്‍ ഡോ. കെയ്‌സര്‍ വഹീദ് പറഞ്ഞു. ചൈന, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നാണ് ബാക്കി ഭാഗങ്ങള്‍ ലഭിക്കുന്നത്. മരുന്നുകള്‍ ലഭ്യമാവാതെ വന്നാല്‍ പല രോഗങ്ങള്‍ക്കുമുള്ള ചികിത്സ രാജ്യത്ത് പ്രതിസന്ധിയിലാവുമെന്നും മരുന്നുനിര്‍മാണ കമ്പനികള്‍ അറിയിച്ചു.

