അര്‍ബുദം തിരശ്ശീലയിട്ടു; ഇര്‍ഫാന്‍ രംഗമൊഴിഞ്ഞു.

മുംബൈ: പ്രശസ്ത ബോളിവുഡ് താരം സാഹബ് ജാദ ഇര്‍ഫാന്‍ അലി ഖാന്‍ അന്തരിച്ചു. വന്‍കുടലിലെ അണുബാധയെത്തുടര്‍ന്ന് ഏപ്രില്‍ 28 രാവിലെയാണ് അദ്ദേഹത്തെ അന്ധേരിയിലെ കോകിലബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2018 ല്‍ ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇര്‍ഫാന്‍ ലണ്ടനില്‍ ചികിത്സ തേടിയിരുന്നു. 2019 തിരിച്ചെത്തിയ ശേഷം വീണ്ടും അഭിനയത്തില്‍ സജീവമായി. അംഗ്രേസി മീഡിയയാണ് (2020) ഇദ്ദേഹത്തിന്റെ പുറത്തിറങ്ങിയ അവസാനത്തെ സിനിമ.

ക്രിക്കറ്ററാവാന്‍ ആഗ്രഹിച്ച ഇര്‍ഫാന്‍ അച്ഛന്റെ ആഗ്രഹത്തിനു വഴങ്ങിയാണ് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നു പഠിച്ചത്. ‘ശ്രീകാന്ത്, ഭാരത് ഏക് ഖോജ്’ എന്നീ ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അഭിനയരംഗത്തേക്ക് വന്നത്. ഇര്‍ഫാന്റെ ആദ്യത്തെ സിനിമ 1988 ല്‍ മീരാ നായര്‍ സംവിധാനം ചെയ്ത ‘സലാം ബോംബെ’യാണ്. ‘പാന്‍ സിംഹ് തോമര്‍’ എന്ന സിനിമയിലെ അഭിനയത്തിന് നാഷണല്‍ ഫിലിം അവാര്‍ഡ് ലഭിച്ചു. കലാകാരന്‍മാര്‍ക്കുള്ള പത്മശ്രീ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ‘മക്ബൂല്‍’ (2004), ‘ലൈഫ് ഇന്‍ എ മെട്രോ'(2007), ‘ദ ചലഞ്ച് ബോക്‌സ്’2013), ‘പീകു'(2015), ‘തല്‍വാര്‍'(2015), ‘ഹിന്ദി മീഡിയം'(2017) തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ‘ഹാസില്‍’ എന്ന സിനിമയില്‍ നെഗറ്റീവ് കഥാപാത്രത്തിനും ‘ലൈഫ് ഇന്‍ എ മെട്രോ’ സിനിമയില്‍ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡും ‘പാന്‍ സിംഹ് തോമ’ റിന് ബെസ്റ്റ് ആക്ടര്‍ ക്രിറ്റിക് അവാര്‍ഡും ‘ഹിന്ദി മീഡിയ’ത്തിന് ബെസ്റ്റ് ആക്ടര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.ആദ്യമായി അഭിനയിച്ച ബ്രിട്ടീഷ് സിനിമ’ ദ വാര്യര്‍’ ആണ്. ‘ ദ അമേസിങ് സ്‌പൈഡര്‍മാന്‍’ (2012), ‘ലൈഫ് ഓഫ് പൈ ‘(2012), ‘ ജുറാസിക് വേള്‍ഡ് ‘(2015), ‘ഇന്‍ഫെമോ’ (2016) എന്നീ ഹോളീവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ഇര്‍ഫാന്റെ അമ്മ സഈദ ബീഗം കഴിഞ്ഞ ശനിയാഴ്ച ജയ്പൂരില്‍ വെച്ച് മരിച്ചിരുന്നു. 95 വയസ്സായിരുന്നു. എന്നാല്‍ മുംബൈയില്‍ ഭാര്യ സുതപ ദേവേന്ദ്ര സിക്ദറിനും മക്കളായ ബാബിലിനും അയനുമൊപ്പം താമസമാക്കിയിരുന്ന ഇര്‍ഫാന് ലോക്ക്ഡൗണ്‍ കാരണം അമ്മയുടെ മരണാന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →