ഇടുക്കി ഏപ്രിൽ 28: ശ്വാസകോശ സംബന്ധമായ രോഗം മൂലം വിഷമിക്കുന്ന രോഗിക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ മലമുകളിലെ വീട്ടിലെത്തിച്ച അടിമാലി ജനമൈത്രി പൊലീസിന്റെ പ്രവര്‍ത്തനം ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ആകാശവാണിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന ട്വീറ്റ്, കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണം, വനം പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ റീ ട്വീറ്റ് ചെയ്തതാണ് കേന്ദ്രതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചത്.
ഈ ഏപ്രില്‍ 14 ന് വിഷു ദിനത്തിലാണ് ചൂരക്കെട്ടാന്‍ കുടി ആദിവാസികോളനിയില്‍ ശ്വാസകോശം ചുരുങ്ങുന്ന രോഗവുമായി കഷ്ടപ്പെടുന്ന പേരകത്ത് റോസമ്മ തോമസ് എന്ന 49 കാരിക്ക് ഈ സഹായം ലഭിച്ചത്. ലോക്ഡൗണ്‍ വന്നതോടെ കഴിയാറായ ഓക്‌സിജന്‍ സിലിണ്ടര്‍ മാറിക്കിട്ടാന്‍ വൈകി. മറ്റു വഴികളില്ലാതെ വിവരം ജനമൈത്രി പൊലീസിനെ അറിയിച്ചപ്പോള്‍ സി ഐ അനില്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ സിലിണ്ടര്‍ വേഗത്തിലെത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചു. ഒരു വലിയ സിലിണ്ടര്‍ അഞ്ചു ദിവസത്തേക്കാണ് ഉപയോഗിക്കുക. റോസമ്മയ്ക്കു ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ സിലിണ്ടറും കുടുംബത്തിന് ആവശ്യമുള്ള ഭക്ഷ്യ വിഭവങ്ങളടങ്ങിയ കിറ്റും മരുന്നും പൊലീസ് എത്തിച്ചു നല്‍കി.
ജനമൈത്രി പി ആര്‍ ഒ കെ.ഒ. മണിയന്‍, എസ് ഐ സി.ആര്‍. സന്തോഷ്, ജനമൈത്രി അംഗങ്ങളായ അഡ്വ. അജിത്, റെജി എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇതിനു ശേഷവും സിലിണ്ടര്‍ എത്തിച്ചു നല്‍കിയെന്ന് സി ഐ അനില്‍ ജോര്‍ജ് പറഞ്ഞു. പട്ടികവര്‍ഗ വകുപ്പാണ് ഇവരുടെ ചികിത്സാ ചെലവ് നിര്‍വ്വഹിക്കുന്നത്.

